കേരളത്തിൽ ഇ- സ്റ്റാമ്പിങ്ങ് നിലവിൽ വന്നു.
തിരുവനന്തപുരം:
ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്റ്റാമ്പ് പേപ്പറുകള്‍ക്കുള്ള ഇ-സ്റ്റാമ്പിങ്ങ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ-സ്റ്റാമ്പിങ് നേരത്തെ നടപ്പാക്കിയിരുന്നു. ഇതോടെ സമ്പൂർണ ഇ-സ്റ്റാമ്പിങ് സംവിധാനത്തിലേക്ക് മാറുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തെ സ്റ്റാമ്പ് പേപ്പർ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവെയ്പാണ് നടപടി. പരമ്പരാഗത പേപ്പർ അധിഷ്ഠിത സ്റ്റാമ്പുകളെ അപേക്ഷിച്ച് നിരവധി ആനുകൂല്യങ്ങളാണ് ഇ-സ്റ്റാമ്പ് പേപ്പറുകള്‍ നല്‍കുന്നത്. വ്യാജ സ്റ്റാമ്പ് പേപ്പറുകളുടെ സാധ്യത ഇല്ലാതാക്കാൻ കഴിയും, സ്റ്റാമ്പിനായി അടച്ച തുകയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിക്കാം തുടങ്ങിയവ ഇ-സ്റ്റാമ്പിങ്ങിൻ്റെ പ്രയോജനങ്ങളാണ്. വെണ്ടർമാർക്ക് അവരുടെ കൈവശമുള്ള ഫിസിക്കല്‍ സ്റ്റാമ്പ് പേപ്പറുകളുടെ ശേഷിക്കുന്ന സ്റ്റോക്ക് വില്‍ക്കാൻ 2025 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ തീയതിക്ക് ശേഷം, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പ് പേപ്പറുകള്‍ ഉള്‍പ്പെടുന്ന എല്ലാ ഇടപാടുകള്‍ക്കും ഇ-സ്റ്റാമ്പിങ് മാത്രമാണ് അനുവദിക്കുക. രജിസ്ട്രേഷൻ വകുപ്പിൻ്റെ https://pearl.registration.kerala.gov.in വെബ്സൈറ്റില്‍ കയറി സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുത്ത് ഇ-സ്റ്റാമ്പിങ് ഉപയോഗിച്ച് സെയില്‍ ഡീഡുകള്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://estamp.kerala.gov.in അല്ലെങ്കില്‍ https://pearl.registration.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപയോക്താക്കള്‍ക്ക് ഇ-സ്റ്റാമ്പുകളുടെ ആധികാരികത പരിശോധിക്കാം