കെ എസ് ഈ ബി നടത്തുന്നത് കുറുവാ സംഘത്തെ നാണിപ്പിക്കുന്ന കൊള്ള: ആം ആദ്മി പാർട്ടി
കൽപ്പറ്റ: ഉപഭോക്താക്കളുടെ എതിർപ്പിനെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ഉള്ള തീരുമാനം കുറുവാ സംഘത്തെ നാണിപ്പിക്കുന്ന തരത്തിൽ ഉള്ള കെ.എസ്.ഈ.ബിയുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ട് നിൽക്കുന്നതിനു തുല്യമാണെന്ന് ആം ആദ്മി പാർട്ടി. 2022-2023 സാമ്പത്തിക വർഷം 218 കോടി രൂപ ലാഭത്തിൽ ഉള്ള കമ്പനി ആണ് കെ.എസ്.ഈ.ബി. എന്നിരിക്കെ നിരക്ക് വർദ്ധനവ് അനാവശ്യമായ ഒന്നാണ്. നിലവിൽ കൃത്യമായ മാനേജ്മെൻ്റ് വഴി 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാൻ കഴിയുന്ന സാഹചര്യം കെ.എസ്.ഈ.ബിക്കുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന നടപടിയുമായി ബോർഡും സർക്കാരും മുന്നോട്ട് പോയാൽ ആം ആദ്മി പാർട്ടി പൊതു ജനങ്ങളെ അണിനിരത്തി അത്തരം ശ്രമങ്ങളെ പ്രതിരോധിക്കും. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർധനവിന് അനുമതി നൽകിയാൽ വൈദ്യുതി മന്ത്രിയെ ഉപരോധിക്കുന്നത് ഉൾപ്പെടെ ഉള്ള സമരങ്ങളും നിയമ പരമായ പോരാട്ടങ്ങളും നടത്തുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു വിൽസൺ ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാറും ബോർഡും നിരക്ക് വർദ്ധനവിൽ നിന്നും പിന്മാറണമെന്ന് ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കൽപ്പറ്റ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട്, സെക്രട്ടറി സൽമാൻ എൻ റിപ്പൺ, ആൽബർട്ട് എ.സി, കൃഷ്ണൻ കുട്ടി കൽപ്പറ്റ, അഷറഫ് എന്നിവർ സംസാരിച്ചു.