കാര്യമ്പാടി കണ്ണാശുപത്രിയുടെ പുതിയ ബ്രാഞ്ച് മാനന്തവാടിയിൽ ആരംഭിക്കുന്നു
മാനന്തവാടി: മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ്റെ ആഭിമുഖ്യത്തിൽ 1988 മുതൽ കാര്യമ്പാടിയിൽ പ്രവർത്തിച്ച് വരുന്ന കണ്ണാശുപത്രിയുടെ പുതിയ ബ്രാഞ്ച് ഡിസംബർ 1 മുതൽ മാനന്തവാടിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, കൽപ്പറ്റയിലും, സുൽത്താൻ ബത്തേരിയിലും ആശുപത്രിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും കണ്ണൂർ ജില്ലയിലെ കേളകം ,കൊട്ടിയൂർ, കർണ്ണാടകയിലെ കുടക് പ്രദേശ പ്രദേശങ്ങളിലുള്ളവരുടെയും അഭ്യർത്ഥന മാനിച്ചാണ് മാനന്തവാടിയിൽ ക്ലിനിക്ക് തുടങ്ങുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. നേത്രചികിത്സയിലും സർജറിയിലും പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള രണ്ട് വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം മാനന്തവാടിയിൽ സ്ഥിരമായി ലഭിക്കും. ഇതൊടൊപ്പം കാര്യമ്പാടി കണ്ണാശുപത്രിയുടെ മെഡിക്കൽ ഡയറക്‌ടറും, ചീഫ് കൺസൾട്ടന്റുമായ ഡോ. രാജൻ സിറിയക്കിന്റെ സേവനവും എല്ലാ ചൊവ്വാഴ്‌ചകളിലും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്‌ച 3 മണിക്ക് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവ്വഹിക്കും.
പൊതു സമ്മേളനത്തിൽ സുൽത്താൻ ബത്തേരി ഭദ്രാസന മെത്രപ്പോലീത്ത ഡോ: ഗിവർഗീസ് മാർ ബർന്നബാസ് അധ്യക്ഷത വഹിക്കും. ഒപ്റ്റിക്കൽ ഡിസ്പെൻസറിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സി കെ രത്ന വല്ലി നിർവ്വഹിക്കും. 1986 മുതൽ ഇതിനോടകം തിമിരം ബാധിച്ചു പരിപൂർണ്ണമായി കാഴ്ച നഷ്ട്ടപ്പെട്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന 7160 പേർക്ക് 30000 രൂപ മാത്രൽ 1, 10 000 രൂപ വരെ ചിലവ് വരുന്ന വിവിധ തരം ഇൻട്രാ ഒക്കുലാർ ലെൻസ് വെച്ച് കൊണ്ടുള്ള ആധുനിക താക്കോൽദ്വാര ശസ്ത്രക്രിയ സൗജന്യമായി നടത്തി കാഴ്‌ച നൽകിയതായും അധികൃതർ പറഞ്ഞു, വാർത്താ സമ്മേളനത്തിൽ അബ്രഹാം മാത്യു കോർ എപ്പിസ്ക്‌കോപ അടയക്കാട്ട്, എം തോമസ് ഉഴുന്നുങ്കൽ, മാത്യു അടയക്കാട്ട്, റെജി നാരിയേലിൽ, കുര്യൻ നാരേക്കാട്ട് എന്നിവർ സംബന്ധിച്ചു