Feature NewsNewsPoliticsPopular Newsവയനാട്

പാട്ടത്തിനെടുത്ത വയൽ, കൊയ്യാൻ ഒരു മാസം മാത്രം; വയനാട്ടിൽ 2.5 ഏക്കറിലെ നെല്ല് ചവിട്ടി മെതിച്ച് കാട്ടാനകൾ

കൽപ്പറ്റ: ഇടവേളക്ക് ശേഷം പനമരം മാത്തൂർവയലിൽ വീണ്ടും കാട്ടാനകളുടെ ആറാട്ട്. നാല് കിലോമീറ്റർ അകലെയുള്ള പാതിരി സൗത്ത് വനത്തിൽ നിന്ന് പുഞ്ചവയൽ-ദാസനക്കര റോഡ് കടന്ന് രണ്ട് ദിവസങ്ങളിലായാണ് ആനകൾ വയലേലകളിൽ എത്തിയത്. പുഞ്ചവയൽ പാടശേഖര സമിതിയിലുൾപ്പെട്ട നെലൽപ്പാടങ്ങളിൽ ഇറങ്ങിയ ആനകൾ കതിരിട്ട നെൽക്കതിരുകൾ വ്യാപകമായി ചവിട്ടിമെതിച്ചു. രണ്ടര ഏക്കറോളം ഭാഗത്തെ നഞ്ചകൃഷി ആനകൾ നശിപ്പിച്ചതായി കർഷകനായ പനമരം സ്വദേശി ഊഞ്ഞാലത്ത് അജ്‌മൽ പറഞ്ഞു.

പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പാടത്താണ് ആനകൾ നാശം വിതച്ചത്. ഒരു മാസം കൊണ്ട് കൊയ്യാൻ പാകമായ നെല്ലാണ് കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് അജ്മൽ ഈ വയലിൽ കൃഷിയിറക്കുന്നത്. നിലവിൽ പതിനായിരങ്ങളുടെ നഷ്‌ടമുണ്ടായതായി അജ്മൽ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും ആനകളെത്തിയ നഷ്ടക്കണക്ക് കൂടും. വനപാലകർ സ്ഥലത്തെത്തി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വനാതിർത്തിയിലെ പ്രതിരോധ മാർഗ്ഗങ്ങളിൽ ഉണ്ടായിട്ടുള്ള കേടുപാടുകൾ യഥാവിധി അറ്റകുറ്റപണി നടത്താത്തതാണ് ആനകളും മറ്റു വന്യമൃഗങ്ങളും എത്താനിടയാക്കിയിരിക്കുന്നതെന്ന് കർഷകർ പറഞ്ഞു.
വയലുകളോട് ചേർന്നുള്ള സ്വകാര്യ തോട്ടങ്ങൾ പലതും കാടുമൂടി കിടക്കുകയാണ്. അതിനാൽ ഇവിടം കാട്ടുപന്നികളുടെ താവളമായി മാറിയിട്ടുണ്ട്. അൽപ്പം നേരത്തെ വയലുകളിലെത്താമെന്ന് കരുതിയാൽ പന്നികളുടെ ആക്രമണം ഭയന്ന് സാധ്യമാകാത്ത സ്ഥിതിയാണ്. പന്നി, മാൻ, കാട്ടാട് തുടങ്ങിയവയെ പ്രതിരോധിക്കാൻ കർഷകർ ചുറ്റു വേലികൾ ഒരുക്കിയെങ്കിലും ഇവ തകർത്ത് കൃഷിയിടത്തിലേക്കിറങ്ങുകയാണ് ഇവ.

Leave a Reply

Your email address will not be published. Required fields are marked *