മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കണം ; സുപ്രീം കോടതി
തിരുവനന്തപുരം :
മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോള്‍ രൂപവൽകരിക്കണമെന്ന ഹർജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കമ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിംഗ് എന്ന സന്നദ്ധ സംഘടന രാജ്യത്തെ മദ്യഷോപ്പുകള്‍, ബാറുകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോള്‍ രൂപവൽകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്.
സർക്കാർ അംഗീകൃത തിരിച്ചറിയല്‍ കാർഡുകള്‍ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യശാലകളില്‍ നിന്നും മദ്യം നല്‍കാവൂ എന്നാണ് കമ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സംഘടനയുടെ ആവശ്യം.
വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രായപരിധി ആയതിനാല്‍ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് രാജ്യത്ത് മദ്യവിതരണമെന്നാണ് ഹർജിയില്‍ ആരോപിക്കുന്നത്. സർക്കാർ നയം രൂപീകരിച്ചാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറയ്ക്കുന്നതിനും പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തടയുന്നതിലും കാര്യമായ പങ്ക് വഹിക്കുമെന്നും എന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.ബി.സുരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ആവശ്യപ്പെട്ടു. കേരളത്തില്‍ മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ് ആണ്. എന്നാല്‍ ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ 18 വയസ് കഴിഞ്ഞാല്‍ മദ്യം വാങ്ങാം. ദില്ലി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രായം 25 ആണ്. വിദേശ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് മദ്യം നല്‍കുന്നത് ശിക്ഷാർഹമാണെന്നും അതേ രീതിയില്‍ ഇന്ത്യയില്‍ നിയമം രൂപീകരിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്