സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ തുടങ്ങാൻ സ്വകാര്യ മേഖലക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ തുടങ്ങാൻ സ്വകാര്യ
മേഖലക്ക് അനുമതി നൽകി ഗതാഗത വകുപ്പ്. ആദ്യ
ഘട്ടത്തിൽ 12 പേർക്കാണ് ഗ്രൗണ്ടുകൾ
തുടങ്ങാനുള്ള അനുമതി നൽകിയത്. സ്വന്തം
നിലയിൽ ഗ്രൗണ്ട് ഒരുക്കാൻ മോട്ടോർ വാഹന
വകുപ്പ് ശ്രമിച്ചെങ്കിലും പൂർണമായും ഫലം
കണ്ടിരുന്നില്ല.
ഡ്രൈവിങ് ടെസ്റ്റ് ആധുനികവത്കരിക്കാനായി എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള ഗ്രൗണ്ടുകൾ തുടങ്ങാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഗ്രൗണ്ടുകൾ തുടങ്ങാൻ ഡ്രൈവിങ് സ്കൂളുകാരുമായി ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാർ ചർച്ച നടത്തിയിരുന്നു. എന്നാൽ ഭീമമായ ചെലവും സർക്കാർ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിന് എന്തിന് തങ്ങൾ ഗ്രൗണ്ട് ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്കൂകൂളുകൾ പിന്തിരിയുകയും തുടർന്ന് മോട്ടോർ വാഹന വകുപ്പ് സ്വന്തം നിലയിൽ ഗ്രൗണ്ട് തുടങ്ങാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശ്രമം പൂർണമായും ഫലം കണ്ടിരുന്നില്ല.
കയറ്റവും ഇറക്കവും റിവേഴ്സ് പാർക്കിങും ഉൾപ്പെടെയുള്ളതാണ് പരിഷ്ക്കരിച്ച ഗ്രൗണ്ടുകൾ. രണ്ടര ഏക്കർ സ്ഥലമാണ് ഇതിന് ആവശ്യമായുള്ളത്. ഇതോടെയാണ് സ്വകാര്യ മേഖലയെ തേടി എംവിഡി ഇറങ്ങിയത്. 12 പേരാണ് ആദ്യം അപേക്ഷ നൽകിയത്. ഇതിൽ ഭൂരിഭാഗവും ഡ്രൈവിങ് സ്കൂകൂൾ ഉടമകളുടെ കൂട്ടായ്മയാണ്. നിർമാണം പുരോഗമിക്കുന്ന നിലയിൽ ആർടിഒ, ജോയിന്റ് ആർടിഒ എന്നിവരോട് ഗ്രൗണ്ടുകൾ പരിശോധിക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി.