വന്യജീവി ഭീഷണിയിൽ കൃഷിയിടങ്ങൾ തരിശായി; ഉപജീവനം നഷ്ടമായി അതിർത്തി ഗ്രാമങ്ങൾ
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ പാന്പുംകൊല്ലി ഉൾപ്പെടെയുള്ള വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവിശല്യം രൂക്ഷമായതോടെ കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക്.ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ഉണ്ടായിട്ടും കൃഷി ചെയ്യാൻ കഴിയാതെ ഭൂമി തരിശായി കിടക്കുകയാണ്. നൂൽപ്പുഴ പഞ്ചായത്തിലെ ഒട്ടുമിക്ക വനമേഖലാ ഗ്രാമങ്ങളിലുമുള്ള കർഷകരുടെ അവസ്ഥ സമാനമാണ്.കാട്ടാന, കാട്ടുപന്നി, മാൻ, മയിൽ, കുരങ്ങ് തുടങ്ങിയ വന്യജീവികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് കർഷകർ കൃഷിയിൽ നിന്ന് പിൻമാറിയത്. വർഷങ്ങളായി കൃഷി ചെയ്തിരുന്ന സ്ഥലങ്ങൾ പോലും ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.ഒരുകാലത്ത് നെൽകൃഷിയുടെയും ഇടവിള കൃഷികളുടെയും സമൃദ്ധിയാൽ ശ്രദ്ധേയമായിരുന്ന പ്രദേശങ്ങളാണ് ഇവ.കൃഷിയുമായി ബന്ധപ്പെട്ട തൊഴിൽ അവസരങ്ങൾ ധാരാളം ഉണ്ടായിരുന്ന ഗ്രാമങ്ങളിൽ ഇന്ന് തൊഴിൽ ക്ഷാമവും രൂക്ഷമാണ്. കൃഷിയിടങ്ങൾ ഉപേക്ഷിച്ചതോടെ കാർഷിക തൊഴിലാളികൾക്കും തൊഴിൽ നഷ്ടമായി. ഇതോടെ നിരവധി കുടുംബങ്ങൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായി.ഒന്നര പതിറ്റാണ്ടിലേറെയായി പല പ്രദേശങ്ങളിലും കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങളായതിനാൽ വന്യജീവി ആക്രമണം സ്ഥിരം ഭീഷണിയാണ്.രാത്രിയിലും പുലർച്ചെയുമായി വന്യജീവികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. ഈ പ്രദേശങ്ങളിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായിരുന്ന കന്നുകാലി വളർത്തലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വന്യജീവി ആക്രമണ ഭീഷണിയും തീറ്റച്ചെലവിലെ വർധനയും കാരണം പലരും പശുവളർത്തലിൽ നിന്ന് പിൻമാറിയിരിക്കുകയാണ്. കൃഷി സംരക്ഷിക്കാൻ ഫലപ്രദമായ നടപടികളും വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരവും സർക്കാർ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
