ഐപിഎസ് തലത്തിൽ അഴിച്ചുപണി; പി. വിജയന് ക്രമസമാധാന ചുമതല, എസ്. ശ്രീജിത്ത് ജയിൽ വകുപ്പ് മേധാവി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ അഴിച്ചുപണി. പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. എസ്. ശ്രീജിത്താണ് പുതിയ ജയിൽ വകുപ്പ് മേധാവി. ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് മേധാവിയായും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ പശ്ചാത്തലത്തിലാണ് ഐപിഎസ് തലത്തിലെ സ്ഥാനമാറ്റം.
ആർ. നിശാന്തിനിയെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ജയിൽ വകുപ്പ് മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായയാണ് ആംഡ് ഫോഴ്സ് ബറ്റാലിയൻ എഡിജിപി.
യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയോഗിച്ചു. ടി.പി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാക്കി. നിലവിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയാണ്. അരുൺ ബി. കൃഷ്ണയാണ് പുതിയ തിരുവനന്തപുരം കമ്മീഷണർ.
ഹർഷിത അട്ടല്ലൂരിയാണ് പൊലീസ് ആസ്ഥാനത്തെ ഐജി. ഇന്റലിജൻസ് ഐജിയായിരുന്ന എസ്. ശ്യാംസുന്ദർ ക്രൈംബ്രാഞ്ച് ഐജിയാകും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ. കാർത്തികിനെ തൃശൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണനെ കണ്ണൂർ റേഞ്ച് ഡിഐജിയാക്കി. മെറിൻ ജോസഫാണ് കോഴിക്കോട് റൂറൽ എസ്പി.
