ഓസ്കാറിൽ വമ്പൻ മാറ്റങ്ങൾ; അന്താരാഷ്ട്ര ചിത്രങ്ങളുടെ നിയമങ്ങളിൽ ഇളവ്
വാഷിങ്ടൺ: 99-ാമത് ഓസ്കാർ പുരസ്കാരങ്ങൾക്ക് മുന്നോടിയായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് സുപ്രധാനമായ നിയമഭേദഗതികൾ പ്രഖ്യാപിച്ചു.ആഗോള സിനിമാരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലെ യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും സിനിമാ നിർമ്മാണത്തിൽ നിർമ്മിത ബുദ്ധിയുടെ (എ.ഐ)കടന്നുകയറ്റത്തെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയുമാണ് അക്കാദമി ചെയ്തത്.അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്ന യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇതിനുമുമ്പ് തിയേറ്റർ റിലീസിന് വലിയ പ്രാധാന്യമുണ്ടായിരുന്നെങ്കിൽ, ഇനി മുതൽ കാൻ, വെനീസ്, ടൊറന്റേൻ്റോ തുടങ്ങിയ ലോകപ്രശസ്തമായ ചലച്ചിത്രമേളകളിൽ നിന്ന് ഉന്നത ബഹുമതികൾ നേടുന്ന ചിത്രങ്ങൾക്ക് നേരിട്ട് മത്സരത്തിന് യോഗ്യത നേടാൻ അവസരമൊരുങ്ങും.ഇത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾക്ക് ഓസ്കാർ വേദിയിലേക്ക് എത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സിനിമയിൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെങ്കിലും, ക്രിയേറ്റീവ് രംഗങ്ങളിൽ മനുഷ്യന്റെ പങ്ക് തന്നെയാകണം പ്രധാനം എന്നതിൽ അക്കാദമി കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.തിരക്കഥകൾ നിർബന്ധമായും മനുഷ്യർ തന്നെ എഴുതിയതായിരിക്കണം. എ.ഐ പൂർണ്ണമായി തയ്യാറാക്കുന്ന തിരക്കഥകൾ മത്സരത്തിന് അർഹമല്ല. അതുപോലെ, മനുഷ്യർ സമ്മതത്തോടെ അഭിനയിച്ച പ്രകടനങ്ങൾക്ക് മാത്രമേ പുരസ്കാരത്തിന് അർഹതയുണ്ടാവൂ. കൃത്രിമമായി സൃഷ്ടിച്ചെടുത്തതോ എ.ഐ ഉപയോഗിച്ച് മാറ്റം വരുത്തിയതോ ആയ അഭിനയമുറകൾ പുരസ്കാരത്തിനായി പരിഗണിക്കില്ല. സമർപ്പിക്കപ്പെടുന്ന സിനിമകളിൽ എ.ഐയുടെ ഉപയോഗം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാനുള്ള ബാധ്യതയും അണിയറപ്രവർത്തകർക്കുണ്ട്.ഇതിനൊപ്പം മറ്റ് ചില മാറ്റങ്ങളും അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്കാർ ട്രോഫിയിൽ ഇനിമുതൽ സംവിധായകന്റെ്റെ പേര് ഔദ്യോഗികമായി ഉൾപ്പെടുത്തും. കൂടാതെ, ഒരേ വിഭാഗത്തിൽ ഒരു അഭിനേതാവിന് ഒന്നിലധികം ചിത്രങ്ങൾക്ക് നാമനിർദ്ദേശം ലഭിക്കാൻ ഇനി സാധിക്കും. കലാകാരന്മാരുടെ അധ്വാനത്തിന് ആദരവ് നൽകാനും, സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കിടയിലും മനുഷ്യസൃഷ്ടിയായ സിനിമയുടെ ആത്മാവ് നിലനിർത്താനുമാണ് അക്കാദമി ഈ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
