സ്പ്രിൻക്ലർ ഇടപാട്; നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി
എറണാകുളം: കോവിഡ് കാലത്തെ സ്പ്രിൻക്ലർ ഇടപാടുകളിലെ നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. കരാർ ഒപ്പിടുന്നതിൽ അന്നത്തെ ഐടി സെക്രട്ടറി എം.ശിവശങ്കറിന് വീഴ്ച്ച പറ്റിയെന്നും കരാർ ഒപ്പിട്ടത് നിയമവകുപ്പുമായും ധനവകുപ്പുമായും കൂടിയാലോചനയോ മന്ത്രിസഭയുടെ അനുമതിയോ ഇല്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ഹരജി തീർപ്പാക്കിയിരുന്നു.
ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും കോടതി പറഞ്ഞു.
കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി സ്പ്രിൻഗ്ലർ കമ്പനിയുമായി നടത്തിയ ഇടപാടിൽ കഴിഞ്ഞ ദിവസം സർക്കാരിന് ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. കരാറുണ്ടാക്കിയതിൽ സർക്കാരിന് ദുരുദ്ദേശ്യമുണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്തരമൊരു കരാർ വേണ്ടിവന്നതും ഹൈക്കോടതി ഉത്തരവിനോടൊപ്പം നിരീക്ഷിച്ചിരുന്നു.
