കൈക്കൂലിക്കേസ്; ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും
പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ചെയ്തെന്ന കണ്ടെത്തലിൽ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും. പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും, അനധികൃത പരോൾ അനുവദിച്ചെന്നുമാണ് വിജിലസിന്റെ കണ്ടെത്തൽ. തടവുകാർക്ക് ലഹരി എത്തിച്ചോ എന്നതിലും അന്വേഷണമുണ്ടാകും. ജയിൽ ഡിഐജിക്കെതിരെ ഇന്നലെ വിജിലൻസ് കേസെടുത്തിരുന്നു.
ജയിൽ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലൻസ് കേസെടുത്തുത്തിന് പിന്നാലെയാണ് ഗുരുതര വിവരങ്ങൾ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാർക്ക് പണം വാങ്ങി ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്നും പലർക്കും പരോൾ അനുവദിച്ചെന്നും കണ്ടെത്തൽ.
വിവിധ ജയിലുകളിലെ തടവുകാർക്ക് പരോൾ ഉൾപ്പെടെയുള്ള സഹായം വാഗ്‌ദാനം ചെയ്ത്, തടവുകാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് 1,80,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കേസ്. തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനാണ് അന്വേഷണ ചുമതല.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഗൂഗിൾ പേ വഴിയും, ഭാര്യയുടെ അക്കൗണ്ട് വഴിയും 1.8 ലക്ഷം വാങ്ങിയതായി കണ്ടെത്തിയത്. മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഉൾപ്പെടെ സൗകര്യങ്ങളൊരുക്കാൻ പണം വാങ്ങിയെന്നാണ് കണ്ടെത്തൽ. പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിയ്യൂർ ജയിലിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരാനാക്കിയാണ് പണം വാങ്ങുന്നതെന്നാണ് വിലയിരുത്തൽ
