ആശാ വർക്കർമാർക്ക് ആശ്വാസം; നവംബർ ഒന്ന് മുതൽ ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപയായി വർധിപ്പിച്ചു, ഉത്തരവിറങ്ങി കേരള സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഓണറേറിയം 8000 രൂപയായാണ് വർധിപ്പിച്ചത്. നിലവിൽ ലഭിച്ചിരുന്ന ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവാണ് കേരള സർക്കാർ വരുത്തിയിരിക്കുന്നത്.
ഈ വർധനവോടെ ഈ മാസം മുതൽ ആശാ വർക്കർമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. സംസ്ഥാനത്തൊട്ടാകെയുള്ള 26,125 ആശാ വർക്കർമാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഓണറേറിയം വർധനവ് വഴി സംസ്ഥാന സർക്കാരിന് പ്രതിവർഷം 250 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുക.
ആരോഗ്യമേഖലയിൽ നിർണായക പങ്കുവഹിക്കുന്ന ആശാ വർക്കർമാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. വർധനവിന് പുറമെ, ഇതുവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഏറെ നാളായി സമരത്തിലായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശ വർക്കർമാർ അവസാനിപ്പിച്ചിരുന്നു. എന്നാല്, ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ട രാപകൽ സമരമാണ് ആശ പ്രവർത്തകർ നടത്തിയത്. സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. പ്രതിജ്ഞാ റാലിയോടെയായിരുന്നു രാപകൽ സമരാവസാനം. രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി എംഎൽഎമാരും നേതാക്കളുമെത്തി. പായസം വെച്ചാണ് ആശമാർ പന്തലഴിച്ച് പിരിഞ്ഞത്. അധിക്ഷേപങ്ങളും പൊലീസ് നടപടികളും ഉൾപ്പെടെ തടസ്സങ്ങളേറെക്കേണ്ട സമരമായിരുന്നു ഇത്. മുടിമുറിക്കലുൾപ്പെടെ കടുത്ത സമരരീതികൾ. ഒടുവിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആയിരം രൂപ ഓണറേറിയം കൂട്ടിയ സർക്കാർ തീരുമാനം വിജയമായി കണ്ടാണ് ആശമാരുടെ മടക്കം. ജില്ലാ തലത്തിൽ സമരം തുടരുമെന്ന് ആശമാർ അറിയിച്ചു. അടിസ്ഥാന വിഭാഗത്തോടുളള സമീപനവും അവകാശ പോരാട്ടങ്ങളോടുളള ഇരട്ടത്താപ്പും ചോദ്യം ചെയ്ത് കൂടിയാണ് ആശമാർ തത്കാലം പിൻവാങ്ങുന്നത്.
