പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നിലൊതുങ്ങും; ലയന നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നു മാത്രമാക്കുന്നതിനുള്ള പദ്ധതി അടുത്ത സാമ്പത്തിക വർഷം (2025–26) തന്നെ ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇപ്പോൾ 12 പൊതുമേഖലാ ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ഭൂരിഭാഗത്തെയും എസ്ബിഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിലേക്കായി ലയിപ്പിക്കാനാണ് നീക്കം.
പോയിന്റ് ന്യൂസ്
ലയനരേഖ ഇങ്ങനെ:
എസ്ബിഐയിൽ:
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്.
പഞ്ചാബ് നാഷനൽ ബാങ്കിൽ:
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്.
കനറാ ബാങ്കിൽ:
യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ.
അതേസമയം, ബാങ്ക് ഓഫ് ബറോഡയെ സ്വതന്ത്രമായി നിലനിർത്താനുള്ള ആലോചനയും കേന്ദ്രത്തിന് ഉണ്ട്.
2026–27 സാമ്പത്തിക വർഷത്തിനകം ലയനപ്രക്രിയ പൂർത്തിയാക്കാനാണ് ലക്ഷ്യം.
സർക്കാരിന്റെ വാദമനുസരിച്ച്, ലയനത്തോടെ വലിയ ബാങ്കുകൾ രൂപപ്പെടുകയും അതുവഴി രാജ്യത്തെ വമ്പൻ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ വൻ വായ്പകൾ നൽകാൻ കഴിയും. ഇന്ത്യയിലെ കുറഞ്ഞത് രണ്ട് പൊതുമേഖലാ ബാങ്കുകളെ ലോകത്തിലെ മുൻനിര 20 ബാങ്കുകളുടെ പട്ടികയിൽ എത്തിക്കുക എന്നതാണ് ദീർഘകാല ലക്ഷ്യം.
നിലവിൽ എസ്ബിഐ ലോകത്തിലെ മുൻനിര 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനത്താണ്. ഈ പട്ടികയിൽ മുൻനിര നാല് ബാങ്കുകളും ചൈനയുടേതാണ്. ഇതോടൊപ്പം കനറാ എച്ച്എസ്ബിസി, കനറാ റൊബെകോ തുടങ്ങിയ സ്ഥാപനങ്ങളുടെ IPOകളും അടുത്തിടെ ഇറങ്ങുമെന്നാണ് പ്രതീക്ഷ.
2017-ലാണ് ആദ്യമായി ബാങ്ക് ലയനം ആരംഭിച്ചത്. 2019-ൽ രണ്ടാമത്തെ ഘട്ടത്തിൽ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുക്കി. ഇനി അത് മൂന്നു പ്രധാന ബാങ്കുകളാക്കി കൊണ്ടുവരാനാണ് പുതിയ നീക്കം.ലയനം ഇപ്പോൾ അജണ്ടയിലില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥർ
ചില മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ പ്രകാരം, ലയനം ഇപ്പോൾ അജണ്ടയിലില്ല. നിലവിൽ കൂടുതൽ ശ്രദ്ധ സെബിയുടെ മിനിമം പൊതു ഓഹരി പങ്കാളിത്തച്ചട്ടം (Minimum Public Shareholding Rule) പാലിക്കുന്നതിലാണെന്ന് അവർ വ്യക്തമാക്കുന്നു. സെബിയുടെ ചട്ടപ്രകാരം, ഓരോ ബാങ്കിന്റെയും കുറഞ്ഞത് 25% ഓഹരികൾ പൊതുജനങ്ങളുടെ കൈവശം വേണം. അതിനാൽ കേന്ദ്രം പരമാവധി 75% ഓഹരികൾ മാത്രമേ കൈവശംവയ്ക്കാൻ കഴിയൂ.
ഇത് നടപ്പാക്കുന്നതിനായി ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ ഉടൻ തന്നെ ഓഹരി വിൽപ്പന നടപടികൾ ആരംഭിക്കുമെന്ന് സൂചനയുണ്ട്. ലയനം എന്നത് ദീർഘകാല പ്രക്രിയയാണെന്നും അതിനാൽ നിലവിൽ മുൻഗണന ഓഹരി ചട്ടങ്ങൾ പാലിക്കുന്നതിലാണെന്നും ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
