വണ്ടിക്കടവ് ഉന്നതിയിലെ ദുരിതം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരവ്
വയനാട്: ശുചിമുറിയില്ലാതെ വണ്ടിക്കടവ് ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറോടും മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസറോടും (ടി.ഡി.ഒ.) 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
വണ്ടിക്കടവ് ഉന്നതിയിലെ 11 കുടുംബങ്ങൾക്ക് ശൗചാലയമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്കായി കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനത്തെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ തുടർന്നാണ് കമ്മീഷന്റെ നടപടി.
കന്നാരംപുഴ മുറിച്ചുകടന്നാണ് സ്ത്രീകളും കുട്ടികളുമടക്കം ജീവൻ പണയം വെച്ച് വനത്തിലേക്ക് പോകുന്നത്. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോൾ ഈ യാത്രയും നിലയ്ക്കും. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവും ഇടപെട്ടിരുന്നു. വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി ഐ.ടി.ഡി.പി. ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കേന്ദ്രസംഘം ഇവിടം സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ശുപാർശ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉന്നതിയിലെ നിവാസികൾ പറയുന്നു.
