ഹോപ് സൊസൈറ്റി പ്രോജക്ട് ഷെല്‍ട്ടര്‍: വയനാട്ടില്‍ അഞ്ച് വീടുകളുടെ താക്കോല്‍ദാനം രണ്ടിന്
കൽപ്പറ്റ: ഫാ.ജോര്‍ജ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോപ് സൊസൈറ്റി പ്രോജക്ട് ഷെല്‍ട്ടറിന്റെ ഭാഗമായി വയനാട്ടില്‍ നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ദാനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് കല്‍പ്പറ്റ ഡി പോള്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നടത്തും. വടുവന്‍ചാല്‍, പുല്‍പ്പള്ളി, വാഴവറ്റ, പടിഞ്ഞാറത്തറ, ആലഞ്ചേരി എന്നിവിടങ്ങളില്‍ നിര്‍മിച്ച വീടുകളാണ് ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് കൈമാറുന്നതെന്ന് ഹോപ് സൊസൈറ്റി ഡയറക്ടര്‍ ഫാ.ജോര്‍ജ് കണ്ണന്താനം, പ്രോജക്ട് ഷെല്‍ട്ടര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റഷീന സുബൈര്‍, ‘ദ വേ’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന മേധാവി ഡോ.സുമ മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, ടോയ്‌ലെറ്റ് സൗകര്യമുള്ളതാണ് ഓരോ വീടും. വീടൊന്നിന് 10 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. 5000 വ്യക്തികളില്‍നിന്നു 1,000 രൂപ വീതം സംഭാവന സ്വീകരിച്ചാണ് അഞ്ച് വീടുകളുടെ പ്രവൃത്തി നടത്തിയത്.ഭിന്നശേഷിക്കാര്‍, മാരക രോഗികള്‍, ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീകള്‍, ദുരന്തബാധിതര്‍ എന്നിവരില്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ ശേഷിയില്ലാത്തവരെ കണ്ടെത്തിയാണ് പ്രോജക്ട് ഷെല്‍ട്ടര്‍ നടപ്പാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയില്‍ രണ്ടിന് താക്കോല്‍ദാനം നടത്തുന്നതടക്കം 30 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതില്‍ ഏഴെണ്ണം ജില്ലയിലും 14 എണ്ണം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും ഒമ്പത് വീടുകള്‍ കേരളത്തിനു പുറത്തുമാണ്.പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷം ഓരോ മാസവും രണ്ട് വീടുകളാണ് പ്രോജക്ട് വിഷനില്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഒരു ദിവസം ഒരു വീട് എന്നതാണ് ദീര്‍ഘകാല ലക്ഷ്യം. 30,000 പേര്‍ മാസം 1,000 രൂപ വീതം സംഭാവന ചെയ്താല്‍ ഇത് സാധ്യമാകുമെന്ന് ഫാ.ജോര്‍ജ് കണ്ണന്താനം പറഞ്ഞു.പ്രോജക്ട് വിഷന്റെ രണ്ടാം വാര്‍ഷികാഘോഷവും രണ്ടിന് ഡി പോള്‍ സ്‌കൂളില്‍ നടത്തും. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ, ദേശീയ പുരസ്‌കാര ജേതാവും ബാലപ്രതിഭയുമായ ഫാത്തിമ അന്‍ഷി എന്നിവര്‍ വിശിഷ്ടാതിഥികളാകും