അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്ന നടപടി’: രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: അപര സ്ഥാനാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. അപരസ്ഥാനാർഥികളെ നിയോഗിക്കുന്നത് തടയണമെന്നും തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയുടെ ഹരജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. അഞ്ജലി നായർ എന്ന പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്ന സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി.
തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി തന്റെ ഔദ്യോഗിക പേരായ അഞ്ജലി പി.വി എന്നത് മാറ്റി അഞ്ജലി നായർ എന്ന ജനപ്രിയ പേരിൽ മത്സരിക്കണമെന്ന അനുമതി നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം. അപരന്മാരെ മത്സരിപ്പിക്കാൻ നിയോഗിക്കുന്നതിലൂടെ യഥാർഥ സ്ഥാനാർഥികൾക്ക് ഒരുനിലക്കും വോട്ട് നഷ്ടപ്പെടാൻ ഇടവരരുതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണനാണ് ഹരജി പരിഗണിച്ചിരുന്നത്.
