കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ താൽപ്പര്യവുമായി തമിഴ്നാട്.
കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമിക്കുന്നതിന് സാധ്യതാപഠനത്തിന് താൽപ്പര്യവുമായി തമിഴ്നാട് സർക്കാർ. ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളി–നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സേലം–കോയമ്പത്തൂർ വഴി എറണാകുളത്തേക്കുമാണ് പാതകൾ പരിഗണിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ചരക്കുകടത്ത് ഇടനാഴി വിജയവാഡയിൽനിന്ന് ചെന്നൈ, തൂത്തുക്കുടി, കന്യാകുമാരി നഗരങ്ങളിലേക്ക് നീട്ടണമെന്ന ആവശ്യവും തമിഴ്നാട് മുന്നോട്ടുവച്ചിട്ടുണ്ട്. 2009-ൽ യുപിഎ സർക്കാർ അവതരിപ്പിച്ച വിഷൻ-2020 കർമപദ്ധതിയിൽ ആറ് അതിവേഗ റെയിൽപാതകൾ വിഭാവനം ചെയ്തിരുന്നു.
എന്നാൽ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തയ്യാറായില്ല. തുടർന്ന് അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ മുംബൈ–അഹമ്മദാബാദ് പാതയാണ് ആദ്യ ബുള്ളറ്റ് ട്രെയിനിനുവേണ്ടി തെരഞ്ഞെടുത്തത്. ഈ വർഷം മറ്റ് പാതകൾകൂടി പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഉൾപ്പെടുത്തിയതുമില്ല. മധുരമുതൽ നാഗർകോവിൽവരെയും സേലം വഴി കോയന്പത്തൂർവരെയും ബുള്ളറ്റ് ട്രെയിൻ സംവിധാനം നടപ്പാക്കാനായാൽ അത് വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് തമിഴ്നാട് സർക്കാർ കണക്ക് കൂട്ടുന്നത്. തിരുവനന്തപുരത്തെയും കാസർകോടിനെയും ബന്ധിച്ച് അതിവേഗ പാതയുണ്ടാക്കാൻ കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ് സർക്കാർ ശ്രമിച്ചുവരികയാണ്
