വന്യജീവി ശല്യം: സ്വകാര്യ തോട്ടങ്ങൾ വൃത്തിയാക്കണം-ജില്ലാ കലക്ടർ
കൽപറ്റ:ജില്ലയില്‍ വന്യജീവി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വക്തികളുടെ തോട്ടങ്ങള്‍ കാട് വെട്ടി വൃത്തിയാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ആര്. മേഘശ്രീ ഉത്തരവിട്ടു. സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങളുടെ കൈവശമുള്ള പരിപാലിക്കാത്ത തോട്ടങ്ങളില്‍ വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രമാകാന്‍ സാധ്യതയുള്ളവ കണ്ടെത്തി കാട് വെട്ടിതെളിച്ച് ദുരന്ത സാധ്യത ഒഴിവാക്കണം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി.
വനം വകുപ്പ്- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി പരിശോധന നടത്തി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും പരിപാലിക്കാത്ത തോട്ടങ്ങള്‍ കണ്ടെത്തും. തോട്ടം ഉടമകള്‍ കൃത്യമായ ഇടവേളകളില്‍ കാട് വൃത്തിയാക്കുന്നതിന് മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ നിയമാനുസൃത അറിയിപ്പ് നല്‍കുകയും കാട് വെട്ടി വൃത്തിയാക്കിയെന്ന് ഉറപ്പാക്കുകയും വേണം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തതയില്ലാത്ത കേസുകളില്‍ തദ്ദേശസ്വയം ഭരണവകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും വില്ലേജ് ഓഫിസര്‍മാര്‍ക്ക് ആവശ്യമായ അറിയിപ്പ് നല്‍കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
