ഇഫ്താർ വിരുന്ന്സംഘടിപ്പിച്ച് നടൻ വിജയ്;നോമ്പെടുത്ത്നമസ്കാരത്തിൽപങ്കെടുത്ത് താരം
ചെന്നൈ: റമദാനിലെ 28-ാം നാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. മഹാബലിപുരം ഫോർ പോയിന്റ്റ്സ് ബൈ ഷെറട്ടോൺ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായാണ് വിരുന്ന് സംഘടിപ്പിച്ചത്. അതിഥികൾക്കൊപ്പം നോമ്പ് തുറന്ന വിജയ് പ്രാർഥനയിലും നമസ്കാരത്തിലും പങ്കെടുത്തു.
കഴിഞ്ഞ വർഷം നടന്ന ഇഫ്താർ വിരുന്ന് അനിയന്ത്രിതമായ തിരക്ക് മൂലം വിവാദമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ 1000 പേർക്ക് മാത്രമാണ് പ്രവേശനം നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച ലിസ്റ്റിൽ ഇല്ലാത്ത ഒരാളെപ്പോലും ഹോട്ടലിലേക്ക് പ്രവേശിപ്പിച്ചില്ല. നേരിട്ട് എത്താൻ കഴിയാത്ത ആരാധകർക്കായി ചടങ്ങുകൾ തത്സമയം ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്നു.
ബുധനാഴ്ച ആറുമുതൽ ഒമ്പതുവരെ മഹാബലിപുരത്തെ ഹോട്ടലിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതായി ടിവികെ അറിയിച്ചിരുന്നു. ആറുമണിയോടെ വേദിയിലെത്തിയ വിജയ് വിശ്വാസികൾക്കൊപ്പം നോമ്പ് തുറന്നു. തുടർന്ന് പ്രാർഥനകളിലും പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ട് നിറത്തിലുള്ള പാന്റ്സും തൊപ്പിയും ധരിച്ചാണ് വിജയ് ചടങ്ങിൽ പങ്കെടുത്തത്. വിശ്വാസികളെയും പാർട്ടി പ്രവർത്തകരെയും അഭിസംബോധന ചെയ്് ചെറുപ്രസംഗവും വിജയ് നടത്തി.
ടിവികെ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന വാർത്തകൾ വിജയ് തള്ളി. മതനിരപേക്ഷ നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഡിഎയുമായി സഖ്യമുണ്ടാക്കാൻ പോകുന്നുവെന്ന വാർത്ത വ്യാജമാണെന്നും ടിവികെയുടെ നേതൃത്വത്തിലായിരിക്കും അടുത്ത സർക്കാർ എന്നും വിജയ് വ്യക്തമാക്കി.
