Event More NewsFeature NewsNewsPoliticsPopular NewsUncategorized

ലൈംഗികാതിക്ര കേസുകളിലെ നഷ്ടപരിഹാരം: വിതരണം ചെയ്തില്ലെങ്കില്‍ ഈടാക്കും മെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നേരിട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം വിവിധ കോടതികള്‍ വിധിച്ച നഷ്ടപരിഹാരത്തുക വിതരണം ചെയ്തില്ലെങ്കില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിടുമെന്ന് ഹൈക്കോടതി. തുക വിതരണം ചെയ്യാത്തതില്‍ വിശദീകരണം നല്‍കാന്‍ ധനകാര്യ സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്നാണ് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചത്. ഓണ്‍ലൈനില്‍ ഹാജരായ ആഭ്യന്തര സെക്രട്ടറി തുക അനുവദിക്കേണ്ടത് ധനകാര്യ വകുപ്പാണെന്നു വിശദീകരിച്ചു. തുടര്‍ന്നാണ് ധനകാര്യ സെക്രട്ടറിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
പിഴത്തുക, സംഭാവന തുടങ്ങിയവ ലഭിക്കാത്തതാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് തടസ്സം എന്ന സര്‍ക്കാരിന്റെ വിശദീകരണം കോടതി തള്ളി. തുക അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും തുക അനുവദിച്ചിട്ടുമതി വാദമെന്നും കോടതി ഓര്‍മിപ്പിച്ചു. കെല്‍സ യോഗത്തില്‍ ധനകാര്യ സെക്രട്ടറി വരാതെ പ്രതിനിധിയെ അയച്ചത് ഉചിതമായില്ലെന്നും കോടതി പറഞ്ഞു. വിക്ടിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം 2022 മുതല്‍ 47 കോടിരൂപയും മീഡിയേറ്റര്‍മാരുടെ ഫീസ് ഇനത്തില്‍ 10 കോടിയോളം രൂപയുമാണ് നല്‍കാനുള്ളത്. ഇത് മുടങ്ങിയതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *