ആർത്തവാവധി നിർബന്ധമാക്കിയാൽ സ്ത്രീകൾക്ക് ജോലി നഷ്‌ടമായേക്കും: സുപ്രീം കോടതി
നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രീംകോടതി. ആർത്തവാവധിക്ക് നിയമം വന്നാൽ സ്ത്രീകളെ ജോലിക്ക് എടുക്കാൻ കമ്പനികൾ മടിച്ചേക്കും. ഇത് സ്ത്രീകളുടെ കരിയറിനെ പിന്നോട്ടടിക്കുമെന്നും കോടതി വ്യക്തമാക്കി. ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സ്ത്രീകൾ ദുർബലരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇത്തരം ഹർജികൾ കാരണമായേക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകേണ്ടി വരുമ്പോൾ തൊഴിലുടമകൾ നേരിടേണ്ടി വരുന്ന സാമ്പത്തിക ഭാരത്തെക്കുറിച്ചും കോടതി സൂചിപ്പിച്ചു.
എല്ലാ വിഭാഗക്കാരുമായി പരിശോധിച്ച് സർക്കാർ നയം രൂപീകരിക്കട്ടെയെന്നും വ്യക്തമാക്കിയ കോടതി ഹർജി തീർപ്പാക്കി. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗി എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചത്.
