മലബാർ ജില്ലകളിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനും ലേണേഴ്സ് ടെസ്റ്റിനും കാത്തിരിക്കേണ്ടത് മാസങ്ങൾ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ എണ്ണക്കുറവ് പ്രതിസന്ധിക്ക് കാരണം
കോഴിക്കോട്: മലബാർ ജില്ലകളിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനും ലേണേഴ്സ് ടെസ്റ്റിനും കാത്തിരിക്കേണ്ടത് മാസങ്ങൾ. ഒരു ദിവസത്തെ ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും മലബാർ മേഖലയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ എണ്ണക്കുറവുമാണ് പ്രതിസന്ധിക്ക് കാരണം. ടെസ്റ്റുകളുടെ എണ്ണം കുറയുന്നത് ഡ്രൈവിങ് സ്‌കൂളുകളുകളെയും പ്രതികൂലമയി ബാധിക്കുന്നു. ലേണേഴ്സ് പരിധി കഴിയുമുമ്പെ ടെസ്റ്റ് കഴിയണമെങ്കിൽ ഭാഗ്യം വേണമെന്ന അവസ്ഥയാണ്. ലേണേഴ്സോ ഡ്രൈവിങ് ടെസ്റ്റോ പാസായാൽ അടുത്ത ടെസ്റ്റിനായി പിന്നെയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും. ഡ്രൈവിങ് സ്‌കൂളുകൾ നടത്തുന്നവരും ഇതുമൂലം പ്രതിസന്ധിയിലാണ്.
ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഒരു ദിവസം 40 ടെസ്റ്റുകൾ മാത്രമേ നടത്താവൂ എന്നാണ് പുതിയ ക്രമീകരണം. എംവിഐമാരുടെ എണ്ണം കുറഞ്ഞ മലബാറിൽ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ച് ടെസ്റ്റുകൾ കൂട്ടി പ്രതിസന്ധി പരിഹരിക്കണമെന്നാണ് ടെസ്റ്റിന് കാത്തിരിക്കുന്നവർ ആവശ്യപ്പെടുന്നത്.
