ആയുധം കണ്ടെത്താനായില്ല’; ആരോഗ്യമന്ത്രിയുടെ ഗൺമാന്റെ പരാതി അടിസ്ഥാനരഹിതമെന്ന് റെയിൽവെ പൊലീസ് നിഗമനം
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ അതിക്രമക്കേസിൽ അറസ്റ്റിലായ കെഎസ്യൂ നേതാക്കൾക്ക് ആശ്വാസം. പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ വധശ്രമത്തിനോ ഗൂഢാലോചനയ്ക്കോ ഉള്ള കൃത്യമായ തെളിവുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലും, കറുത്ത തുണി വാങ്ങിയതായി പറയപ്പെടുന്ന വ്യാപാര സ്ഥാപനത്തിലുമാണ് പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ ആക്രമണത്തിന് ആയുധം ഉപയോഗിച്ചതായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും അത്തരമൊരു ആയുധം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഈ സംഭവത്തിൽ മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റതായും തുടർന്ന് അവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു . കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളായ എം.സി. അതുൽ, സി.എച്ച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരെ ജയിലിലേക്ക് തന്നെ മാറ്റി. മന്ത്രിയെ അപായപ്പെടുത്താൻ ബോധപൂർവ്വം നടത്തിയ വധശ്രമമാണിതെന്ന് സിപിഐഎം നേതൃത്വം ആരോപിക്കുമ്പോൾ, മന്ത്രിയുടെ പരിക്കുകൾ വെറും അഭിനയം മാത്രമാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പരിഹാസം
