Feature NewsNewsPopular NewsRecent News

യുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാർഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റർമാർ

‘വാഷിങ്ടൺ: ഇറാന് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയും ഇസ്രായേലും. ആശുപത്രികളും സ്കൂളുകളും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം. ഇറാന്റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ട്രംപിനു വേണ്ടി പ്രാർഥിക്കാൻ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഒത്തുകൂടിയിരിക്കുകയാണ് ഒരു കൂട്ടം ക്രിസ്ത്യൻ പാസ്റ്റർമാരും ആത്മീയ നേതാക്കളും.

പാസ്റ്റർമാർ വൈറ്റ് ഹൗസിലെ ‘റെസല്യൂട്ട് ഡെസ്കിന്’ ചുറ്റും ഒത്തുകൂടുകയും രാജ്യത്തെ നയിക്കുന്ന പ്രസിഡൻ്റിന് ആവശ്യമായ മാർഗനിർദ്ദേശത്തിനും ജ്ഞാനത്തിനും സംരക്ഷണത്തിനുമായി പ്രാർഥിക്കുകയും ചെയ്തു. പ്രാർഥനയ്ക്കിടെ പല മതനേതാക്കളും ട്രംപിൻ്റെ മേൽ കൈകൾ വെച്ച് പ്രാർഥിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിന്റെ പങ്കാളിത്തത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. റോബർട്ട് ജെഫ്രെസ്, സാമുവൽ റോഡ്രിഗസ്, ചരിത്രകാരനായ ഡേവിഡ് ബാർട്ടൺ തുടങ്ങിയ പ്രമുഖ സുവിശേഷകരും ഇതിൽ പങ്കെടുത്തു.

പ്രസിഡന്റിനു വേണ്ടി പ്രാർഥനക്ക് നേതൃത്വം നൽകുന്നത് ബഹുമതിയാണെന്ന് പാസ്റ്റർ ജെഫ്രസ് പറഞ്ഞു. അതേസമയം മറ്റ് ആത്മീയ നേതാക്കൾ യോഗത്തെ “അവിശ്വസനീയമായ ദിവസം” എന്നും ദേശീയ നേതൃത്വത്തിനായി പ്രാർഥിക്കാനുള്ള അർത്ഥവത്തായ നിമിഷം എന്നും വിശേഷിപ്പിച്ചു. പ്രസിഡന്റിന് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധി നൽകാനും, അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും, നീതിയിലും വിശ്വാസത്തിലും അധിഷ്ഠിതമായ നയങ്ങൾ നടപ്പിലാക്കാൻ സഹായിക്കാനുമാണ് ഇവർ പ്രാർഥിച്ചത്. ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ ഗ്രൂപ്പുകളുമായുള്ള ട്രംപിൻ്റെ ശക്തമായ ബന്ധത്തെയാണ് ഈ പ്രാർഥനാ സംഗമം പ്രതിഫലിപ്പിക്കുന്നത്.

ഇത്തരം സംഭവങ്ങൾ സഭയെയും ഭരണകൂടത്തെയും വേർതിരിക്കുന്നതിനെക്കുറിച്ചും സർക്കാർ നയങ്ങളിൽ മതത്തിൻ്റെ പങ്കിനെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ട്രംപ് ഭരണകൂടവും യാഥാസ്ഥിതിക ക്രിസ്‌ത്യൻ നേതാക്കളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓവൽ ഓഫീസിലെ പ്രാർഥന.

Leave a Reply

Your email address will not be published. Required fields are marked *