Feature NewsNewsPopular NewsRecent News

കൊച്ചിയിൽ 36 വിമാനങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക

കൊച്ചി: പശ്ചിമേഷ്യൻ മേഖലയിലെ അനിശ്ചിതത്വത്തെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താറുമാറായി. ഇന്ന് മാത്രം 36 വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഒമാനിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഒമാൻ എയറും എയർ ഇന്ത്യ എക്‌സ്പ്രസും തിരുവനന്തപുരം-മസ്‌റ്റ് റൂട്ടിൽ സർവീസ് നടത്തി.

വ്യോമപാതയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതോടെ മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന സുരക്ഷിത വ്യോമ ഇടനാഴി യുഎഇ തുറന്നു. ഇതോടെ കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ വഴിയൊരുങ്ങി. എയർ ഇന്ത്യ എക്‌സ്പ്രസ് മാർച്ച് 5 മുതൽ 7 വരെ റാസൽഖൈമയിൽ നിന്ന് ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ നിന്ന് വൈകിട്ട് 4.25-ന് പുറപ്പെടുന്ന വിമാനം രാത്രി 8.55-ന് റാസൽഖൈമയിൽ എത്തും.

വ്യോമപാത അടച്ചതുമൂലം വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി തീർന്നവർക്കും യുഎഇ വൻ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28-ന് ശേഷം സന്ദർശക, ടൂറിസ്റ്റ് വിസ കാലാവധി തീർന്നവർക്കും താമസ വിസ റദ്ദാക്കി മടങ്ങാനിരുന്നവർക്കും ‘ഓവർസ്റ്റേ ഫൈൻ’ (പിഴ) നൽകേണ്ടതില്ലെന്ന് യുഎഇ ഐസിപി അറിയിച്ചു. സമാനമായ രീതിയിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസത്തെ അധിക കാലാവധി സ്വമേധയാ അനുവദിച്ചിട്ടുണ്ട്.

ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് സഹായമെത്തിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ ആറ് രാജ്യങ്ങളിൽ പ്രത്യേക സഹായ കൂട്ടായ്‌മകൾ രൂപീകരിച്ചു. ഇവരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രവാസികളുടെ സുരക്ഷയും യാത്രയും ഉറപ്പാക്കാൻ സർക്കാർ തലത്തിൽ ഊർജിതമായ ശ്രമങ്ങൾ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *