നയപ്രഖ്യാപനം: ഗവർണറെ തള്ളി നിയമസഭ; മന്ത്രിസഭഅംഗീകരിച്ച പ്രസംഗത്തിന്റെ പൂർണരൂപം അംഗീകരിച്ചു
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ തള്ളി നിയമസഭ. മന്ത്രിസഭാ അംഗീകരിച്ച തൻ്റെ പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താൻ പ്രസംഗിച്ചത് അംഗീകരിക്കണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ ആവശ്യം കീഴ്വഴക്കവും ചട്ടവും നിരത്തിയാണ് നിയമസഭതള്ളിയത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിട്ടിരുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നായിരുന്നു ഗവർണറുടെ പിന്നീട് വന്ന പ്രതികരണം. എന്നാൽ ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വായിക്കുകയും ഗവർണറുടെ നടപടിയെ വിമർശിക്കുകയും ചെയ്‌തിരുന്നു.
തന്റെയും മുഖ്യമന്ത്രിയുടെയും നയപ്രഖ്യാപന പ്രസംഗ വീഡിയോ ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് നിയമസഭാ സ്‌പീക്കർ എഎൻ ഷംസീറിന് കത്തയച്ചിരുന്നു. എന്നാൽ ഇതിന് സ്‌പീക്കർ മറുപടി നൽകിയിരുന്നില്ല. പ്രസംഗങ്ങളുടെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ നൽകിയ രഹസ്യ സ്വഭാവമുള്ള കത്ത് മാധ്യമങ്ങൾക്ക് ചോർന്നുവെന്ന സ്പീക്കറുടെ ആരോപണം പിന്നീട് ലോക്‌ഭവൻ തള്ളി. കത്തിന് മറുപടി നൽകില്ലെന്ന് പറഞ്ഞുള്ള സ്പീക്കറുടെ വാർത്താസമ്മേളനം മര്യാദാ ലംഘനമാണെന്നും ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസിന് യോജിക്കാത്തതെന്നും ലോക്ഭവൻ വിമർശിച്ചു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം നിയമസഭ അംഗീകരിച്ചിരിക്കുന്നത്.
