ഞങ്ങളെടുത്ത കുത്തിവയ്പ്പ് മരണത്തിന് കാരണമാകില്ല’; രണ്ടര വയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണം തള്ളി മമൽ ആശുപത്രി
ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് രണ്ടര വയസുള്ള കുഞ്ഞ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം തള്ളി കാട്ടാക്കട മമൽ ആശുപത്രി. ശ്വാസതടസ്സം നേരിട്ട കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ് ബോധരഹിതയായെന്നും മരിച്ചെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോൾ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് മമൽ ആശുപത്രിയിലെ ഡോക്ടേഴ്സ് പറഞ്ഞു.
നെബുലൈസേഷൻ, അഡ്രിനാലിൻ കുത്തിവയ്പ്പുകളാണ് എടുത്തതെന്നും ഇത് ഒരിക്കലും മരണകാരണമാകില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ശ്വാസംമുട്ടുമൂലം കുഞ്ഞ് അവശയായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കുന്നത്. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ വ്യക്തമാകൂ.
ശ്വാസതടസ്സം നേരിട്ട കുട്ടിയ്ക്ക് രണ്ട് കുത്തിവയ്പ്പുകളാണ് ആശുപത്രിയിൽ നിന്നെടുത്തത്. കുത്തിവയ്പ്പിന് ശേഷം കുഞ്ഞ് ബോധരഹിതയായി. കുഞ്ഞിൻ്റെ നില മോശമായെന്ന് പറഞ്ഞ് മമൽ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ നെയ്യാർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. എന്നാൽ ഈ വിവരം പോലും തങ്ങളിൽ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ്റെ ആരോപണം. കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലൻസിൽ കയറ്റിയില്ലെന്നും ആരോപണമുണ്ട്. കുഞ്ഞ് മെഡിസിറ്റിയിൽ എത്തുന്നതിന് അരമണിക്കൂർ മുമ്പ് മരിച്ചെന്നാണ് നെയ്യാർ മെഡിസിറ്റി അധികൃതർ തങ്ങളെ അറിയിച്ചതെന്നും കുടുംബം പറഞ്ഞു.
