അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല;പ്രേരണാക്കുറ്റംനില നിൽക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളില്‍ എത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി.കൊച്ചി കടവന്ത്രയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിയ കോട്ടയം സ്വദേശിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ നിരീക്ഷണം. അനാശാസ്യ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചതോ അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതോ ഹർജിക്കാരനല്ലെന്ന് കോടതി വിലയിരുത്തി. കേവലം ഇടപാടുകാരൻ എന്ന നിലയില്‍ എത്തിയ വ്യക്തിക്കെതിരെ ഇത്തരം വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. അനാശാസ്യ കേന്ദ്രത്തിന് 50 മീറ്റർ പരിധിയില്‍ കുരിശുപള്ളി ഉള്ളതിനാല്‍, ‘പൊതുസ്ഥലത്തിന് സമീപം അനാശാസ്യം നടത്തി’ എന്ന വകുപ്പ് ബാധകമാകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാല്‍, അവിടെ നിത്യേനയുള്ള ആരാധനാ കർമങ്ങള്‍ നടക്കാത്തതിനാല്‍ അതിനെ പൊതു ആരാധനാലയമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം എറണാകുളം ഗാന്ധിനഗറിലെ ഒരു വാടകവീട്ടില്‍ കടവന്ത്ര പോലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. ഈ സംഘത്തോടൊപ്പം പിടിയിലായ ഇടപാടുകാരനാണ് തന്റെ പേരില്‍ ചുമത്തിയ കുറ്റങ്ങള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
