മിനിമം ബാലൻസ്:ബാങ്കുകൾ പിഴ ഒഴിവാക്കണം, നിർദേശം നൽകി പാർലമെന്ററി സമിതി
ന്യൂദൽഹി:ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്ത ഉപഭോക്താക്കളിൽ നിന്ന് പിഴിയീടാക്കുന്നത് ഒഴിവാക്കാൻ പാർലമെന്ററി സമിതി നിർദ്ദേശിച്ചു. 2024-25 സാമ്പത്തികവർഷം മാത്രം രാജ്യത്തെ ബാങ്കുകൾ പിഴയായി ഈടാക്കിയത് 4,818 കോടി രൂപയാണെന്നും മുതിർന്ന ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ പാർലമെന്ററി സമിതി ലോകസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മിനിമം ബാലൻസ് ഇല്ലാത്തതിന് ചുമത്തുന്ന പിഴ വളരെ കൂടുതലാണെന്നും ഇത് അക്കൗണ്ട് ഉടമകൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് സമ്മർദമുണ്ടാക്കുമെന്നും കമ്മിറ്റി വിലയിരുത്തി.
സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്ത ഉപഭോക്താക്കൾക്കുമേൽ പിഴ ചുമത്തുന്നത് ഒഴിവാക്കണം. പിഴയ്ക്കു പകരം റിവാർഡ് പോയിന്റുകൾ ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകി ഉയർന്ന തുക അക്കൗണ്ടിൽ സൂക്ഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
