തമിഴ്നാട്ടിൽ “ഇലക്ഷൻ ബോണസ്’; സ്ത്രീകളുടെ അക്കൗണ്ടിൽ സർക്കാർ വക അയ്യായിരം രൂപയെത്തി
തമിഴ്നാട്ടിൽ “ഇലക്ഷൻ ബോണസുമായി സ്റ്റാലിൻ സർക്കാർ. സ്ത്രീകളുടെ അക്കൗണ്ടിൽ സർക്കാർ വക അയ്യായിരം രൂപയെത്തി. കലൈഞ്ജൈർ വിമൻസ് റൈറ്റ് സ്കീമിൽ ഉൾപ്പെട്ട സ്ത്രീകൾക്കാണ് പണം കിട്ടിയത്. പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതിയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ‘കലൈഞ്ജർ മഗളിർ ഉറിമൈ തൊകൈ’ പദ്ധതി പ്രകാരം തമിഴ്‌നാട് സർക്കാർ 1.31 കോടി വനിതാ ഗുണഭോക്താക്കൾക്ക് 5,000 രൂപ വീതം ഇന്ന് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഒറ്റ ദിവസം കൊണ്ട് ആകെ 6,550 കോടി രൂപയാണ് വിതരണം ചെയ്തത്. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തിൽ വന്നാൽ സഹായധനം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പദ്ധതി പ്രകാരമുള്ള മൂന്നു മാസത്തെ സഹായധനത്തിന്റെ മുൻകൂറായി 3,000 രൂപയും, ഒറ്റത്തവണ പ്രത്യേക വേനൽക്കാല ആശ്വാസമായി 2,000 രൂപയും ചേർന്നതാണ് ഈ തുക. തുക ഗുണഭോക്‌താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുകയായിരുന്നു. വനിതാ ഗുണഭോക്താക്കൾക്ക് തടസ്സമില്ലാത്ത പിന്തുണ ഉറപ്പാക്കാനാണ് തുക മുൻകൂറായി നൽകുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലഘട്ടത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി പദ്ധതി തടസ്സപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. അതിനാലാണ് സർക്കാർ ഫണ്ട് മുൻകൂട്ടി വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ ക്ഷേമത്തോടുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, നിർദ്ദിഷ്ട ‘ദ്രാവിഡൻ മോഡൽ 2.0’ സർക്കാരിന് കീഴിൽ പദ്ധതി പ്രകാരമുള്ള പ്രതിമാസ സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായി ഇരട്ടിയാക്കുമെന്നും സ്‌റ്റാലിൻ പറഞ്ഞു.
സംസ്‌ഥാനത്തുടനീളമുള്ള യോഗ്യരായ വനിതാ കുടുംബനാഥകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്ന, ഡിഎംകെ സർക്കാരിൻ്റെ പ്രധാന ക്ഷേമ പദ്ധതികളിലൊന്നാണ് ‘കലൈഞ്ജർ മഗളിർ ഉറിമൈ തൊകൈ’.
2025 ഡിസംബർ 12-ന് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ‘വെല്ലും തമിഴ് പെൺഗൾ’ പരിപാടിയിൽ വെച്ച്, പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ (KMUT 2.0) ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി സഹായധന വർദ്ധനവ് സൂചിപ്പിക്കുകയും 16.94 ലക്ഷം പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
തന്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ പ്രതിമാസ സഹായം 2,000 രൂപയായി ഉയർത്തുമെന്നും അത് എല്ലാ റേഷൻ കാർഡ് ഉടമകളിലേക്കും വ്യാപിപ്പിക്കുമെന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി വാഗ്ദാനം ചെയ്തിട്ടുണ്ട്.
