ഇനി ഭൂ ഉടമകൾക്ക് ചന്ദനമരം വിൽക്കാം, പുതിയ നിയമം പ്രാബല്യത്തിൽ
തിരുവനന്തപുരം: 2025ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. പുതിയ നിയമം ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽവന്നു. നിയമം നടപ്പാക്കാനാവശ്യമായ ചട്ടങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപന നടത്താൻ അനുവദിക്കുന്ന വ്യവസ്ഥയാണ് പ്രധാനമായും നിയമത്തിലുള്ളത്. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്ത് ചന്ദന കൃഷി നടത്തി കർഷകർക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള അവസരം വന്നതായും ചന്ദന മരങ്ങൾ വച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിങ് പദ്ധതി ഇതിനകം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപന നടത്താൻ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽനിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരും എന്നതായിരുന്നു അവസ്ഥ. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും സ്വന്തം ആവശ്യത്തിന് വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും മാത്രം ഒരു സമിതി പരിശോധിച്ച് ശിപാർശ ചെയ്താൽ മാത്രം അനുവാദം നൽകാം എന്നായിരുന്നു മുൻവ്യവസ്ഥ.
