ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ്’; 2070ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്; സുരേഷ് ഗോപി
കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബജറ്റിന് മുമ്പേ അതിനെതിരെ സ്ക്രിപ്പ്റ്റ് ചെയ്തുവെക്കുന്ന കാലം. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപന. ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ്. ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നത്.
2070 ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദ്ധാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്. ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം കേന്ദ്ര ബജറ്റിനെ കുറിച്ച് വിവാദമുണ്ടാക്കാൻ ശ്രമം നടന്നിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 10 കൊല്ലം ഒന്നും ചെയ്യാതിരുന്നവർ ഇലക്ഷന് തലേദിവസം ഉണ്ടാക്കുന്ന വിവാദമാണത്. മുൻപ് ഇന്ത്യയുടെ സ്ഥിതി എന്തായിരുന്നുവെന്നും നരേന്ദ്ര മോദിയുടെ കാലത്ത് എന്താണെന്നും എല്ലാവർക്കും അറിയാം.
അതിവേഗം വളരുന്ന സാമ്പത്തിക സ്ഥിതിയുള്ള രാജ്യമായി ഇന്ത്യ ഇന്ന് മാറി. 10 കൊല്ലം ഭരിച്ച UPA കാലത്ത് 42,000 കോടിയും നരേന്ദ്ര മോദിക്കാലത്ത് 1.82000 കോടി രൂപയുമാണ് കേരളത്തിന് ലഭിച്ചത്. പക്ഷെ ഇത്ര വലിയ തുക ലഭിച്ച കേരളം ഒന്നും ചെയ്തില്ല, ഒരു വികസനവും ഇവിടെ കൊണ്ടുവന്നില്ല. മുദ്രാവാക്യവും രാഷ്ട്രീയ പ്രകടനവും തമ്മിൽ വിത്യാസമുണ്ട്, അതാണ് BJP യും എൽഡിഫും തമ്മിലുള്ള വിത്യാസമെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് മിഷൻ തട്ടിപ്പും AI ക്യാമറ തട്ടിപ്പുമൊക്കെ കേരളത്തിലെ അഴിമതിയുടെ ഉദാഹരണമെന്ന് നിതിൻ നബീൻ വ്യക്തമാക്കി. നരേന്ദ്ര മോദി പലവിധ വികസന പദ്ധതികളിലുടെ രാജ്യത്തെ പുനർ നിർമ്മിക്കുകയാണ്. കേരളത്തിന്റെ വികസനം ഉറപ്പ് വരുത്താനും സംസ്കാരം സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് ബി ജെ പി. ഭാവിയിൽ ഒരു സിലിക്കൺ വാലിയായി ഈ സംസ്ഥാനത്തെ മാറ്റണം, എല്ലാ മേഖലയിലും വികസനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
