ഇഎംഎസ് സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഇഎംഎസ് സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചരിത്രത്തെ വ്യാജമായി നിർമിക്കുന്ന ഈ കാലത്ത് യഥാർഥ ചരിത്രം പഠിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഓർമയ്ക്കായാണ് മ്യൂസിയം. ഒരു മത്സര പരീക്ഷയിലെ ചോദ്യത്തിനും ഉത്തരത്തിനും അപ്പുറത്ത് ഇഎംഎസിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ പ്രാപ്‌തമാണ് നിയമസഭാ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്ന ഇഎംഎസ് സ്മൃതി.
4500 സ്ക്വയർ ഫീറ്റിൽ ഇഎംഎസിൻ്റെ ചിത്രങ്ങളും, പുസ്തകങ്ങളും, സുവിനീർ ഷോപ്പും ഒരുക്കിയിട്ടുണ്ട്. പുതുതലമുറയെ ആകർഷിക്കാൻ ഗെയിമിങ് സോണും ഇഎംഎസ് സ്‌മൃതിയിൽ ഉണ്ട്. ആധുനിക കേരളത്തെ പടുത്തുയർത്തുന്നതിൽ ഇഎംഎസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും, ചരിത്രത്തെ അപനിർമിക്കുന്ന കാലത്ത് യഥാർഥ ചരിത്രം തലമുറകളിലേക്ക് എത്തിക്കാൻ മ്യൂസിയം സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഎംഎസിന്റെ മകൾ രാധയും ചടങ്ങിന് എത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്‌പീക്കർ എ.എൻ.ഷംസീർ അധ്യക്ഷത വഹിച്ചു.
