രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല, നിയമം പാലിക്കണം, അതിന് കഴിയില്ലെങ്കില്‍ കമ്പനിക്ക് ഇന്ത്യ വിട്ടുപോകാം’; മെറ്റക്ക് സുപ്രീംകോടതിയുടെ ശക്തമായ താക്കീത്
ന്യൂഡല്‍ഹി: ടെക് ഭീമനും വാട്ട്സ്ആപ്പ് ഉടമകളുമായ മെറ്റയ്ക്ക് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് ലഭിച്ചു.”നിങ്ങള്‍ക്ക് സ്വകാര്യതയുമായി കളിക്കാൻ കഴിയില്ല… ഞങ്ങളുടെ ഡാറ്റയുടെ ഒരു അക്കം പോലും പങ്കിടാൻ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല” എന്ന് ചീഫ് ജസ്റ്റിസ് സൂര്യയുടെ നേതൃത്വത്തിലുള്ള ബെഞ്ച് യുഎസ് കമ്പനിയെ ശാസിച്ചു. ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിന് ഇത് നിലകൊള്ളില്ലെന്ന് കോടതി പറഞ്ഞു. മെറ്റക്ക് ശക്തമായ താക്കീതാണ് സുപ്രീംകോടതി നല്‍കിയത്.
വാണിജ്യ ആവശ്യങ്ങള്‍ക്കായി വ്യക്തിവിരങ്ങള്‍ പങ്കുവെക്കുന്നത് അനുവദിക്കാനാകില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനാകില്ലെങ്കില്‍ സേവനം അവസാനിപ്പിച്ച് മടങ്ങാമെന്നും കോടതി വ്യക്തമാക്കി. മെറ്റയുടെ ഡേറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
“രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. ഞങ്ങളുടെ ഡേറ്റയില്‍നിന്ന് ഒരു അക്കം പോലും പങ്കിടാൻ അനുവദിക്കില്ല. നിയമം പാലിക്കണം, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാൻ മെറ്റ തയാറാകണം. അതിന് കഴിയില്ലെങ്കില്‍ കമ്പനിക്ക് ഇന്ത്യ വിട്ടുപോകാം” -ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയങ്ങളിലെ മാറ്റങ്ങളും ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പോലുള്ള മറ്റ് മെറ്റാ പ്ലാറ്റ്ഫോമുകളുമായി പങ്കിടാനുള്ള നീക്കവുമാണ് കോടതിയെ ചൊടിപ്പിച്ചത്. ഇത് വിപണിയിലെ സ്വാധീനം ദുരുപയോഗം ചെയ്യലാണെന്ന വാദവും ശക്തമാണ്.
വാട്ട്സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമപോരാട്ടം നടക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റ് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയാൻ കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) നേരത്തെ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനെതിരെ മെറ്റ നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ഈ പരാമർശങ്ങള്‍. ഇന്ത്യൻ പൗരരുടെ സ്വകാര്യ വിവരങ്ങള്‍ ലാഭത്തിനുവേണ്ടി മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കുന്നതിനോ, രാജ്യത്തെ നിയമങ്ങളെ മറികടക്കുന്നതിനോ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് പരമോന്നത കോടതി മെറ്റക്ക് നല്‍കിയത്.
ബിസിനസ്സ് താല്പര്യങ്ങള്ക്കോ സാങ്കേതിക വിദ്യയുടെ പേരോ പറഞ്ഞ് പൗരരുടെ സ്വകാര്യാവകാശങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഡേറ്റാ ഷെയറിങ് എന്ന പേരില്‍ വ്യക്തിവിവരങ്ങള്‍ കൈമാറുന്നതിലൂടെ ജനങ്ങളുടെ സ്വകാര്യതയില്‍ ഇടപെടാൻ അനുവദിക്കില്ലെന്ന് മെറ്റയോട് കോടതി പറഞ്ഞു.ടെക് ഭീമന്മാരുടെ ഇത്തരം നയങ്ങള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ ഓരോ പൗരന്റെയും മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്നും, അത് ലംഘിക്കുന്ന തരത്തിലുള്ള കമ്പനികളുടെ നയങ്ങള്‍ അംഗീകരിക്കില്ലെന്നും ബെഞ്ച് ആവർത്തിച്ചു. വാട്ട്സ്ആപ്പിന്റെ ഡേറ്റാ ഷെയറിംഗ് നയം കേവലം ഒരു കമ്പനിയുടെ നയപരമായ തീരുമാനമല്ല, മറിച്ച് അത് ഇന്ത്യൻ പൗരരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അതേസമയം വാട്ട്സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സവിശേഷത ഉണ്ടായിരുന്നിട്ടും മാതൃ കമ്പനിയായ മെറ്റയ്ക്ക് സ്വകാര്യ സന്ദേശങ്ങള്‍ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ആരോപിച്ച് അന്താരാഷ്ട്ര വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഒരു കൂട്ടം യുഎസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സാൻ ഫ്രാൻസിസ്കോ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍, വാദികള്‍ ഈ സവിശേഷതയെ “കപടം” എന്ന് വിളിക്കുകയും ടെക് ഭീമനില്‍ നിന്ന് നഷ്ടപരിഹാരം തേടുകയും ചെയ്തു.
ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാർ. ജനുവരി 23നാണ് ഈ കേസ് ഫയല്‍ ചെയ്തത്. വാട്സ്ആപ്പിന്റേത് തട്ടിപ്പാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം ആരോപണങ്ങള്‍ തെറ്റാണെന്നും അസംബന്ധമാണെന്നും മെറ്റ വ്യക്തമാക്കി.
