സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം പ്രവർത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു
കൊല്ലം : കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം ‘കമ്മ്യൂൺ’ ഉദ്ഘാടനം കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവർത്തികമാക്കാനാകും. കേരളത്തിലെ തദ്ദേശതലസ്ഥാപനങ്ങൾ മുൻകൈയെടുക്കണം.
കെ-ഡിസ്ക്കിൻ്റെ നേതൃത്വത്തിൽ നോളജ് ഇക്കണോമി മിഷൻ മുഖേന നൈപുണ്യ പരിശീലനം നൽകുന്നു. പഠനത്തോടൊപ്പം ആവശ്യമായ നൈപുണ്യവും സമ്പാദിക്കാനാണിത്. പഠനം കഴിഞ്ഞവർക്കും തൊഴിൽ ലഭിക്കാത്തവർക്കും അതാത് മേഖലയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിനും സൗകര്യം ഒരുക്കി. പല കാരണങ്ങൾ കൊണ്ടും ജോലി ഉപേക്ഷിക്കേണ്ടി വന്ന അഭ്യസ്തവിദ്യരായ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് പരിശീലനത്തിലൂടെ നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
കൊട്ടാരക്കരയിൽ ഐടി പാർക്കിന് പുറമേ സംസ്ഥാനത്തെ ആദ്യത്തെ ഡ്രോൺ പാർക്ക്, സയൻസ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്സിറ്റിയുടെ റീജ്യണൽ സെന്റർ എന്നിവ കൂടി സ്ഥാപിക്കും. ഓപ്പൺ എയർ ഓഡിറ്റോറിയം, മുനിസിപ്പൽ ആസ്ഥാനനിർമ്മാണം എന്നിവയുടെ നടപടി പുരോഗമിക്കുന്നു.
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനവുമായി.
