ജയിൽ തലപ്പത്ത് വൻ അഴിമതി; ബൽറാംകുമാർ ഉപാധ്യായ വഴിവിട്ട ഇടപാട് നടത്തി; വെളിപ്പെടുത്തൽ
ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായക്കെതിരെ അതിഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ ജയിൽ ഡിഐജി പി.അജയകുമാർ മനോരമ ന്യൂസിൽ. സസ്പെൻഡ് ചെയ്യപ്പെട്ട ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ്കുമാറിന്റെ അഴിമതിയുടെ പങ്ക് ബൽറാംകുമാർ ഉപാധ്യായ കൈപ്പറ്റി. ജയിൽ മേധാവിയുടെ അധികാരം മുഴുവൻ വിനോദ് കുമാറിന് നൽകി വഴിവിട്ട ഇടപാടുകൾക്ക് ഒത്താശ ചെയ്‌തുവെന്നും ആരോപണം. വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോൾ വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാർ വെളിപ്പെടുത്തുന്നു. തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മുൻ ഡിഐജിയുടെ ഗുരുതര ആരോപണം.
വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയിട്ടും കൊടിസുനിക്ക് പരോൾ അനുവദിച്ചു. കൊടി സുനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ടിപി കേസ് പ്രതികൾക്ക് വാരിക്കോരി പരോളിന് പിന്നിലും ഈ കുട്ടുകെട്ടാണെന്നും അജയകുമാർ പറഞ്ഞു. ജയിൽ സൂപ്രണ്ടിന്റെയും പൊലീസിന്റെയും റിപ്പോർട്ടുകൾ ഉപാധ്യായ അട്ടിമറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിയും മൊബൈലും പ്രതികൾക്ക് ഡിഐജി വിനോദ് എത്തിക്കുന്നുണ്ട്. ഇതിനായി ജയിൽ ഉദ്യോഗസ്‌ഥരെ തന്നെ ഏജന്റുമാരാക്കി. കൊടിസുനിയുടെ വീട്ടുകാർ നിരന്തരം വിളിക്കുന്നത് വിനോദിനെയാണെന്നും ഫോൺ പരിശോധിച്ചാൽ തെളിവ് ലഭിക്കുമെന്നും അജയകുമാർ വെളിപ്പെടുത്തി. വിനോദ്‌കുമാറിനെതിരെ പരാതി നൽകിയതിന് തന്നെ ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും പെൻഷൻ ആനുകൂല്യം പോലും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
