കനത്ത മൂടൽമഞ്ഞിൽ മുങ്ങി ലോകാദ്ഭുതം; നിരാശയോടെ താജ്മഹൽ സന്ദർശകർ
ആഗ്ര: ഉത്തരേന്ത്യയിൽ ശൈത്യത്തിനൊപ്പം മൂടൽമഞ്ഞ് കനത്തതോടെ താജ്മഹൽ കാണാനാകാതെ സഞ്ചാരികൾ നിരാശയിൽ. അതിശക്തമായ മൂടൽമഞ്ഞ് കാരണം താജ്മഹൽ പൂർണ്ണമായും മറഞ്ഞ നിലയിലാണ്. പ്രണയകുടീരത്തിന്റെ ചിത്രം പകർത്താനെത്തിയ നൂറുകണക്കിന് വിദേശ-സ്വദേശ വിനോദസഞ്ചാരികളാണ് കാഴ്ച മറഞ്ഞതോടെ മടങ്ങുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഗ്രയിലും പരിസരപ്രദേശങ്ങളിലും കാഴ്ചപരിധി വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. പുലർച്ചെ എത്തുന്നവർക്ക് താജ്മഹലിന്റെ പ്രധാന കവാടത്തിനടുത്ത് എത്തിയാൽ പോലും താജ്മഹൽ വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വായു മലിനീകരണവും തണുപ്പും കൂടിച്ചേർന്നുള്ള ‘സ്മോഗ്’ ആണ് സ്ഥിതി വഷളാക്കിയത്.
ഡൽഹി ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലെ മലിനീകരണം ആഗ്രയിലെ അന്തരീക്ഷത്തെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് അകത്തു കടക്കുന്നവർക്ക് സ്മാരകത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയാത്തത് ടൂറിസം മേഖലയെയും ആശങ്കയിലാക്കുന്നുണ്ട്.
