അനാവശ്യ ബഹളം പാടില്ല, പ്രതിപക്ഷം സഹകരിക്കണം’, പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി: രാജ്യത്തിൻ്റെ അതിവേഗ വളർച്ചയ്ക്ക് ഊർജമാകുന്നതായിരിക്കണം പാർലമെന്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനമാണ് സർക്കാരിൻ്റെ അജണ്ടയെന്നും വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിലെ ജനവിധി ജനാധിപത്യത്തിന്റെ ശക്തിയാണ് വ്യക്തമാക്കിയത്. പാർലമെന്റ് സമ്മേളനം ജനങ്ങൾക്ക് ഊർജ്ജത്തിൻ്റെ സന്ദേശം നൽകുന്നതാകണമെന്നും പ്രതിപക്ഷം പാർലമെന്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മോദി പ്രതിപക്ഷത്തിനെതിരെ ശക്തമായാണ് ആഞ്ഞടിച്ചത്. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണമെന്നും നിങ്ങളുടെ നിരാശയും രോഷവും പാർലമെന്റ്റിൽ വന്ന് തീർക്കരുതെന്നും മോദി പറഞ്ഞു. എല്ലാ എംപിമാർക്കും പാർലമെൻ്റിൽ സംസാരിക്കാൻ അവസരം ഉണ്ടാകണം. അതുകൊണ്ടുതന്നെ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം. പ്രതിപക്ഷത്തെയും പ്രതിപക്ഷ തന്ത്രങ്ങളെയും ജനം തള്ളിക്കളഞ്ഞിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അത് ഇനിയെങ്കിലും മനസിലാക്കണമെന്നും നാടകം കളിക്കാൻ വേറെ സ്ഥലം കണ്ടെത്തിക്കോളൂയെന്നും പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോൾ വ്യക്തമാക്കി.
