തൃശൂർ കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ പൂട്ടാൻ വനം വകുപ്പ്
തൃശൂർ: കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് ആനയെ കാടുകയറ്റി സോളാർവേലി സ്ഥാപിക്കാനാണ് ആദ്യ പദ്ധതി.ഇത് വിജയം കണ്ടില്ലെങ്കിൽ മയക്കുവെടി വെച്ച് ആനയെ പിടികൂടും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എഐ ക്യാമറ സ്ഥാപിച്ചു.
ഡ്രോൺ ഉപയോഗിച്ചും ആനയെ നിരീക്ഷിക്കുന്നുണ്ട്. ആനയുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിൽ എന്ന് കണ്ടാൽ അടിയന്തരമായി ദൗത്യം തുടങ്ങും ആനയെ നിരീക്ഷിക്കാൻ വയനാട്ടിൽ നിന്നുള്ള സംഘം കുതിരാനിൽ എത്തിയിട്ടുണ്ട്.
കുതിരാനിൽ കാട്ടാന ആക്രമണത്തിൽ നേരത്തെ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഫോറസ്റ്റ് വാച്ചർ ബിജുവിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടാന ശല്യത്തിന് അധികൃതർ പരിഹാരം കാണുന്നില്ല എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു
