മികച്ച നടനാവാനുള്ള അവസാന അങ്കത്തിൽ മമ്മൂട്ടിയും ആസിഫും; സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിച്ചേക്കും. 36 സിനിമകളാണ് ഇക്കുറി അവസാന റൗണ്ടിലെത്തിയത്. നാളെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനം നടത്തി അവാർഡ് പ്രഖ്യാപിക്കാനാണ് സൂചന. അന്തിമ പട്ടിക പ്രകാശ് രാജ് ഉൾപ്പെടുന്ന ജൂറി പരിശോധിക്കുകയാണ്. മികച്ച നടനായുള്ള മത്സരത്തിന്റെ അവസാന റൗണ്ടിൽ മമ്മൂട്ടിയും, ആസിഫ് അലിയും വിജയരാഘവനും ടൊവിനോയും ഉണ്ടെന്നാണ് വിവരം. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ മോഹൻലാലും മത്സരിക്കുന്നുണ്ട്.ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി സംസ്ഥാന പുരസ്കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കിഷ്കിന്ധാകാണ്ഡം, ലെവൽ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായി ആസിഫ് അലി മികച്ച നടനുള്ള മത്സരത്തിനുണ്ട്. കിഷ്കിന്ധാകാണ്ഡത്തിലെ പ്രകടനത്തിലൂടെ വിജയരാഘവനും എആർഎമ്മിൽ മൂന്ന് വേഷങ്ങൾ ചെയ്ത് കൈയടി നേടിയ ടൊവിനോയും ആവേശം സിനിമയിലെ വേഷത്തിന് ഫഹദ് ഫാസിലും മികച്ച നടനാവാനുള്ള ഫൈനൽ റൗണ്ട് മത്സരത്തിലുണ്ടെന്നാണ് വിവരങ്ങൾഓൾ വി ഇമാജിൻ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളും മികച്ച ചിത്രമാകാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിൽ ഉണ്ട്. ഈ ചിത്രങ്ങളിൽ വേഷമിട്ട കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവർ മികച്ച നടിയാവാൻ മത്സരിക്കുന്നു. അനശ്വര രാജൻ, ജ്യോതിർമയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.അജയന്റെ രണ്ടാം മോഷണം (ARM), ഗുരുവായൂർ അമ്പലനടയിൽ, പ്രേമലു, വർഷങ്ങൾക്കുശേഷം, സൂക്ഷ്മദർശിനി, മാർക്കോ, ഭ്രമയുഗം, ആവേശം, കിഷ്കിന്ധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയിൽ അവസാന റൗണ്ടിൽ ഉള്ളത്. നടൻ പ്രകാശ് രാജിൻ്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കുന്നത്.
