സംസ്ഥാന സ്കൂൾ കായികമേള: അർഹരായ 50 വിദ്യാർഥികൾക്ക് വീട് വച്ച് നൽകുമെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡും സ്വർണ മെഡൽ നേടിയവരുമായ അർഹരായവർക്ക് വീട് വെച്ച് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രണ്ടാമത് സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഓർമ്മ നിലനിർത്താനായാണ് ഈ തീരുമാനമെടുത്തതെന്നും ശിവൻകുട്ടി പറഞ്ഞു.
പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ലെന്നും അതിൽ സ്വർണ മെഡൽ നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരുമുണ്ടെന്നും മന്ത്രി പറഞ്ഞു. വീടില്ലാത്തവരും സ്ഥലമില്ലാത്തവരും ഉണ്ട്. നിലവിൽ 50 വീടുകൾ വച്ച് നൽകാനാണ് തീരുമാനം. ഇതിനായി 50 സ്പോൺസർ ആയതായും മന്ത്രി അറിയിച്ചു.
പിഎം ശ്രീയിൽ സ്‌കൂൾ സിലബസിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളം കേരളത്തിന്റെ സിലബസ് തന്നെ നടപ്പാക്കുമെന്നും പറഞ്ഞു. അത് വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പാണ്. ഉറപ്പു പറയുമ്പോൾ അതിൻ്റെ ഉത്തരവാദിത്വം തനിക്കാണ്. ധാരണ പത്രത്തിൽ ഇരുകക്ഷികളും തമ്മിൽ ആശയവിനിമയം നടത്തിയാണ് നടപ്പാക്കേണ്ടത്. തർക്കമുള്ള വിഷയങ്ങളിൽ കോടതിയിൽ പോകാമെന്നും ധാരണയുള്ളതായി മന്ത്രി പറഞ്ഞു. സിപിഐക്കാർ രാഷ്ട്രീയ ശത്രുക്കളല്ല, സഹോദരന്മാർ തമ്മിൽ ചിലപ്പോൾ ചില കാര്യങ്ങൾ അറിയില്ലെന്നും ബിനോയ് വിശ്വം വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് എന്തു നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
