മതേതരത്വത്തിന് ഭീഷണി;പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത
കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത രംഗത്ത്. തിടുക്കത്തിൽ നടപ്പാക്കാനുള്ള നീക്കം ആപൽക്കരമാണെന്ന് സമസ് മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. പദ്ധതി മതേതരത്വത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസം കാവിവൽക്കരിക്കപ്പെടുമെന്നും തമിഴ്നാട് മോഡൽ ബദൽ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്നും ലേഖനത്തിൽ പറയുന്നു.
‘അത്ര ശ്രീയല്ല പിഎം ശ്രീ’ എന്ന തലക്കെട്ടോടെയാണ് ലേഖനം. സിപിഐയുടെ എതിർപ്പ് പോലും വകവെയ്ക്കാതെ പദ്ധതി തിടുക്കത്തിൽ നടപ്പാക്കാനുള്ള സർക്കാരിൻ്റെ തീരുമാനം കേരളത്തിൻ്റെ സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് ലേഖനത്തിൽ പറയുന്നു. പദ്ധതിയെ സിപിഐയുടെ പോഷകസംഘടനകൾ എതിർത്തപ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐ സ്വീകരിച്ചത്. മുൻപും പദ്ധതി നടപ്പിലാക്കാൻ നീക്കം നടന്നിരുന്നു. അന്ന് സിപിഐ മന്ത്രിമാർ ഇടപെട്ട് വിഷയം ചർച്ചയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു എന്നും ലേഖനത്തിൽ പറയുന്നു. കേന്ദ്ര വ്യവസ്ഥയ്ക്ക് വഴങ്ങി കൃഷി, ആരോഗ്യ വകുപ്പുകൾ ഫണ്ട് വാങ്ങിയതുപോലെ ഇതിനെയും കണ്ടാൽ മതിയെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വാദം. കൃഷി വകുപ്പോ ആരോഗ്യവകുപ്പോ വാങ്ങുന്ന ഫണ്ട് പോലെയല്ല വിദ്യാഭ്യാസ മേഖലയിൽ മോദി സർക്കാർ നൽകുന്ന ‘ഔദാര്യം’ എന്നും ലേഖനത്തിൽ പറയുന്നു.
രാജ്യത്ത് നിലനിൽക്കുന്ന വിദ്യാഭ്യാസ
നയങ്ങൾ അടിമുടി ഉടച്ചുവാർത്താണ്
മോദി സർക്കാർ പിഎം ശ്രീ പദ്ധതി
നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയെ
കാവിവൽക്കരിക്കുക എന്നതാണ്
പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഇത്
തിരിച്ചറിഞ്ഞതിനാലാണ് തമിഴ്‌നാട്,
പശ്ചിമബംഗാൾ സർക്കാരുകൾ പദ്ധതിയെ
പടിക്ക് പുറത്ത് നിർത്തുന്നത്. ദേശീയ
വിദ്യാഭ്യാസ നയത്തിൻ്റെ പ്രചാരണത്തിനും
നടത്തിപ്പിനുമായാണ് കേന്ദ്രസർക്കാർ
പിഎം ശ്രീ പദ്ധതിക്ക് ശിലയിട്ടത്.
ഭരണഘടനാ മൂല്യങ്ങളെ
തൃണവൽക്കരിച്ചും രാജ്യത്തെ
മതനിരപേക്ഷതയും അക്കാദമിക
കാഴ്ചപ്പാടുകളും തകിടംമറിച്ചുമാണ് പിഎം
ശ്രീ പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ
ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ
പദ്ധതിക്കെതിരെ നിലപാടെടുത്തെങ്കിലും
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ
പോലും പദ്ധതി
നടപ്പാക്കുകയായിരുന്നുവെന്നും
ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
