കേരളത്തിൽ ജനിതകവൈകല്യത്തോടെ ജനിക്കുന്ന കുട്ടികൾ വർധിക്കുന്നു, കൂടുതൽ തിരുവനന്തപുരത്ത്
സംസ്ഥാനത്ത് ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. 2021ൽ 2635 കുട്ടികളാണ് ജനിതക വൈകല്യത്തോടെ ജനിച്ചതെങ്കിൽ 2023 ആയപ്പോഴേക്കും അത് ഏതാണ്ട് ഇരട്ടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കെകെ ശൈലജ അധ്യക്ഷയായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ഇതിന്റെ കാരണം കണ്ടെത്താൻ പഠനം നടത്തണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. നവജാതശിശുക്കളിലെ സൂക്ഷ്മരോഗനിർണയ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ലഭിച്ചതാണ് ഈ കണക്കുകൾ. ജനിതക വൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ 2021ൽ 2635 ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും അത് 3232 ആയി. 2023ൽ അത് 4776 ആയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വൈകല്യബാധിതർ ഏറ്റവും കൂടുതലുള്ള ജില്ല തിരുവനന്തപുരമാണ് (1237). മൂന്ന് വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ കൊല്ലം (775), മലപ്പുറം (593), കോഴിക്കോട് (404) ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്. എന്നാൽ രോഗബാധിതരുടെ എണ്ണം മാത്രമാണ് സമിതിക്ക് മുന്നിലുള്ളത്. ഓരോയിടത്തെയും പരിശോധനയുടെ എണ്ണം കൂടി ലഭിച്ചാലേ ഏതെങ്കിലും പ്രത്യേക ജില്ലയിൽ ജനിതകവൈകല്യം കൂടുതലാണോയെന്ന് അറിയാൻ സാധിക്കൂയെന്നും സമിതി അഭിപ്രായപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ കീഴിൽ നടന്ന ശലഭം പദ്ധതിയുടെ ഭാഗമായി 2024-ൽ മെഡിക്കൽ കോളജുകളിൽ നടത്തിയ പരിശോധനയിലും തിരുവനന്തപുരം ജില്ലയിലുമാണ് വൈകല്യബാധികർ കൂടുതൽ.
തിരുവനന്തപുരം; 2021ൽ- 379, 2022ൽ-733, 2024ൽ-1237
കൊല്ലം; 2021ൽ-330, 2022ൽ-423, 2023ൽ-775
മലപ്പുറം; 2021ൽ-268, 2022ൽ-334, 2023ൽ-593
കോഴിക്കോട്; 2021ൽ-158, 2022ൽ-201, 2023ൽ-404
പാലക്കാട്; 2021ൽ-233, 2022ൽ-225, 2023ൽ-276
ഇടുക്കി; 2021ൽ-105, 2022ൽ-176, 2023ൽ-233
കോട്ടയം; 2021ൽ-119, 2022ൽ-157, 2023ൽ-232
തൃശൂർ; 2021ൽ-198, 2022ൽ-193, 2023ൽ-212
പത്തനംതിട്ട; 2021ൽ-63, 2022ൽ-99, 2023ൽ-173
ആലപ്പുഴ; 2021ൽ-163, 2022ൽ-187, 2023ൽ-170
വയനാട്; 2021ൽ-310, 2022ൽ-158, 2023ൽ-146
എറണാകുളം; 2021ൽ-94, 2022ൽ-119, 2023ൽ-141
കണ്ണൂർ; 2021ൽ-63, 2022ൽ-125, 2023ൽ-106
കാസർകോട്; 2021ൽ-152, 2022ൽ-102, 2023ൽ-81