15 കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാം -സുപ്രീംകോടതി; ബാലാവകാശ കമ്മീഷന്റെ അപ്പീൽ തള്ളി
ന്യൂഡൽഹി: പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് ഇഷ്‌ടമുള്ളയാളെ വിവാഹം കഴിക്കാൻ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഉത്തരവ് ചോദ്യംചെയ്‌ത് ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ അപ്പീൽ തള്ളി.
പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യാൻ ബാലാവകാശ കമ്മിഷന് എന്തുകാര്യമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. 18 തികയാത്ത പെൺകുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനാവില്ലെന്നിരിക്കേ, വ്യക്തിനിയമത്തിന്റെ മാത്രം പിൻബലത്തിൽ അത് സാധിക്കുമോ എന്ന നിയമപ്രശ്നമെങ്കിലും തുറന്നുവെക്കണമെന്ന കമ്മിഷന്റെ ആവശ്യവും കോടതി തള്ളി. ഇതിൽ നിയമപ്രശ്നമൊന്നും ബാക്കിനിൽക്കുന്നില്ലെന്നും അത് ഉചിതമായ കേസിൽ ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി നിർദേശിച്ചു.