കന്യാസ്ത്രീകളുടെ അറസ്റ്റ്:ജാമ്യം തേടി ബിലാസ്‌പൂരിലെഎൻഐഎ കോടതിയിലേക്ക്
ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുൻപായി എൻഐഎ കോടതിയെ സമീപിക്കാൻ നീക്കം. സീനിയർ അഭിഭാഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹൈക്കോടതിയിൽ ഇന്ന് ഹർജി സമർപ്പിച്ചാൽ നടപടിക്രമങ്ങൾ നീണ്ടുപോയി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചയോ ചൊവ്വാഴ്‌ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് തീരുമാനം. ഹൈക്കോടതി നാളെയും മറ്റന്നാളും അവധിയാണെന്നതും എൻഐഎ കോടതി നാളെ പ്രവർത്തിക്കുമെന്നതും കണക്കിലെടുത്താണ് നീക്കം. എൻഐഎ കോടതിയെ സമീപിക്കാമെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. ഇതുകൂടി വച്ചുകൊണ്ട് എൻഐഎ കോടതിയെ സമീപിക്കാനാണ് നീക്കം. സഭാ നേതൃത്വവും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ഒരുമിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജയിലിൽ ആയിട്ട് എട്ട് ദിവസം ആയി. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത്. എതിർക്കില്ല എന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നാൽ ജാമ്യം ലഭിക്കും എന്ന് തന്നെ ആണ് സഭാ നേതൃത്വത്തിൻ്റെ പ്രതീക്ഷ
അതേസമയം, ഇന്നലെ നിർണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടി രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ വെളിപ്പെടുത്തി.