എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; 24നെ പിന്തള്ളി രണ്ടാം സ്ഥാനം തിരികെ പിടിച്ച് റിപ്പോർട്ടർ: ഏ
മലയാളം വാർത്താ ചാനൽ ലോകത്ത് തങ്ങളുടെ ആധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. തുടർച്ചയായ മൂന്നാം ആഴ്ച്ചയും എതിരാളികൽ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ആഴ്ച്ചയിലെ ബാർക്ക് റിപ്പോർട്ട് അനുസരിച്ച് ഏഷ്യാനെറ്റ് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമരത്ത് എത്തിയത്.
28-ാം ആഴ്ച്ചയിലെ ബാർക്ക് റേറ്റിംഗാണ് പുറത്തുവന്നത്. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് 97 പോയിന്റാണ് നേടിയത്. അതേസമയം പോയവാരം രണ്ടാം സ്ഥാനത്തായിരുന്നു 24 ന്യൂസിന് തിരിച്ചിടിയേറ്റു. ചാനൽ മൂന്നാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. 82 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് റിപ്പോർട്ടർ ടിവി മുന്നേറി. അതേസമയം 24 ന്യൂസിന് 80 പോയിന്റാണ് ഉള്ളത്.
രണ്ടും മൂന്നും സ്ഥാനത്തുള്ള ചാനലുകൾ കേരളാ വിഷനെ വിലക്കെടുത്താണ് റേറ്റിംഗ് ഉയർത്തിയത്. എന്നാൽ, അത്തരം ഗിമിക്കുകൾക്കൊന്നും നിൽക്കാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നേറ്റം തുടരുന്നത്. കാലങ്ങാളയി ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റ് ന്യൂസിന് മറ്റുചാനലുകൾ ഭീഷണി ഉയർത്തിയത് പണക്കൊഴുപ്പു കൊണ്ട് മാത്രമാണ്. വാർത്തകളെ ആഘോഷിക്കുന്ന റിപ്പോർട്ടറിൻ്റെ ശൈലിയെ വാർത്തയിലെ കൃത്യത കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് നേരിട്ടത്. അതേസമയം ഏഷ്യാനെറ്റ് ന്യൂസ് കാലത്തിന് അനുസരിച്ചുള്ള മുഖം മാറ്റൽ നടപടികളിലേക്കും കടന്നിരുന്നു. ചാനലിന്റെ കളറും ഫോണ്ടും അടക്കം മാറ്റിയിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസ് അടക്കം ഇപ്പോൾ മുൻപുള്ളതിൽ നിന്നും വ്യത്യസ്‌തമായ രീതിയിലാണ്. എന്നാൽ, സാങ്കേതകമായി മാറ്റങ്ങൾ വരുത്തുമ്ബോഴും ചാനൽ ക്രെഡിബിലിറ്റി മുന്നിൽ കണ്ടുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യുന്നു. ഇതെല്ലാമാണ് ഏഷ്യാനെറ്റ് ന്യൂസിനെ സ്നേഹിക്കുന്നവരെ അടുപ്പിച്ചത്.
അതേസമയം പുതിയ കുറച്ചു കാലങ്ങളായി നാലാം സ്ഥാനത്ത് തുടർന്നിരുന്ന മനോരമ ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് ഈ ആഴ്ച്ചയിലെ ബാർക്ക് റേറ്റിംഗിൽ നിർണായകമായ മറ്റൊരു മാറ്റം. 41 പോയിന്റുമായി മാതൃഭൂമി മനോരമയെ മറികടന്നു. 40 പോയിൻ്റാണ് മനോരമ ന്യൂസിന്. അടുത്തിടെ മനോരമ ന്യൂസ് മുഖംമിനുക്കി രംഗത്തുവന്നിരുന്നു. ആ മാറ്റം കൊണ്ടും പ്രത്യേകിച്ചു മുന്നേറ്റം ഉണ്ടാക്കാൻ മനോരമയ്ക്ക് സാധിച്ചില്ല. അതേസമയം ആറാം സ്ഥാനത്ത് ന്യൂസ് മലയാളം ചാനലാണ്. 27 പോയിന്റാണ് ന്യൂസ് മലയാളത്തിനുള്ളത്. ജനം ടിവിയുടെ ബാർക്ക് റേറ്റിംഗ് ഇക്കുറി പരിഗണിക്കപ്പെട്ടില്ല. ഇതിൻ്റെ കാരണം വ്യക്തമാല്ല.ഇതോടെ ഏഴാം സ്ഥാനത്ത് കൈരളി ന്യൂസിന് 16 പോയിൻ്റുമായുണ്ട്. 14 പോയിൻ്റുമായി ന്യൂസ് 18 കേരളയും 7 പോയിൻ്റുമായി മീഡിയ വൺ ചാനലുമായി അവസാനമായുള്ളത്.
കഴിഞ്ഞ രണ്ട് ആഴ്ച്ചകൾ വാർത്താ ബഹളങ്ങൾ ഇല്ലാതെ കടന്നുപോയിരുന്നു. കാര്യമായ വാർത്തകൾ ഉണ്ടായിരുന്നില്ല. വിഎസിൻ്റെ മരണവാർത്ത അടക്കം വന്ന ഈ ആഴ്ച്ചയിലെ റേറ്റിംഗ് ഫലം അടുത്ത ആഴ്ച്ചയാണ് പുറത്തുവരിക. വാർത്താചാനലിലേക്ക് ആളുകൾ തള്ളിക്കയറിയ ഈ സംഭവത്തിലെ റേറ്റിംഗിൽ എന്തു സംഭവിക്കും എന്നാണ് അറിയേണ്ടത്.