വനമേഖലയിലെ ആകാശ നിരീക്ഷണം വ്യാപിപ്പിക്കുന്നു; 100 ഡ്രോണ്‍കൂടി വാങ്ങും
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കലടക്കം ലക്ഷ്യമിട്ട് വനാതിർത്തി പ്രദേശങ്ങളിലെ ആകാശ നിരീക്ഷണം വ്യാപിപ്പിക്കാനും അതിനായി 100 ഡ്രോണ്‍ കാമറകള്‍കൂടി വാങ്ങാനും വനംവകുപ്പ്.
സ്വന്തം നിലയിലും സ്വകാര്യ ഏജൻസികളുമായി കരാറുണ്ടാക്കിയും കണ്ണൂർ, മലപ്പുറം, ഇടുക്കി, വയനാട്, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ തുടരുന്ന ഡ്രോണ്‍ നിരീക്ഷണം ഫലം കണ്ടുതുടങ്ങിയതോടെയാണ് 100 ഡ്രോണ്‍ കാമറകള്‍ വാങ്ങാനുള്ള ടെൻഡർ നടപടികള്‍ വകുപ്പ് പൂർത്തീകരിച്ചത്.
സംസ്ഥാനത്തെ മുഴുവൻ ഫോറസ്റ്റ് ഡിവിഷനുകള്‍ക്കും ആധുനിക ഡ്രോണ്‍ കാമറകള്‍ നല്‍കുമെന്നും ‘കിഫ്ബി’യില്‍ നിന്നനുവദിച്ച 35 കോടി രൂപയില്‍ നിന്ന് തുക ചെലവഴിച്ചാണ് കാമറകള്‍ വാങ്ങുന്നതെന്നും വനം വകുപ്പ് ചീഫ് വൈല്‍ഫ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
10 കോടിയോളം രൂപയാണ് ആധുനിക ഡ്രോണിനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ചെലവഴിക്കുന്നത്. തെർമല്‍ കാമറ സംവിധാനമുള്ളതിനാല്‍ രാത്രികാല നിരീക്ഷണവും സാധ്യമാകും. മാത്രമല്ല, ഒരു തവണ ചാർജ് ചെയ്താല്‍ ഒരുമണിക്കൂർ വരെ പറന്ന് ദൃശ്യം പകർത്താനും കഴിയും.
മൂന്നുമാസങ്ങള്‍ക്കകം ഡ്രോണുകള്‍ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് ലഭ്യമാക്കും. ഇവയുടെ പറത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വനം ജീവനക്കാർക്ക് പരിശീലനം നല്‍കുകയും എല്ലാ ഡിവിഷനിലും ഡ്രോണ്‍ സ്ക്വാഡുകള്‍ രൂപവത്കരിക്കുകയും ചെയ്യും. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെയാണ് നിരീക്ഷണം വ്യാപിപ്പിക്കുക. കടുവയും കാട്ടാനയും പുലിയുമെല്ലാം പതിവായി ഭീതി വിതക്കുന്ന പ്രദേശങ്ങളില്‍ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും