Feature NewsNewsPopular NewsRecent Newsവയനാട്

ഏഴ് വർഷം മുമ്പ് നഷ്ടപ്പെട്ട മാല തിരികെ കിട്ടി: ജാനകി മൂപ്പത്തിക്ക് സന്തോഷം

പുല്‍പ്പള്ളി: ഏഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പുല്‍പ്പള്ളി കാപ്പികുന്ന് പുതിയിടം മാക്കുറ്റി ഉന്നതിയിലെ ജാനകി മൂപ്പത്തി. അയല്‍വാസിയും തൊഴിലുറപ്പ് സഹപ്രവര്‍ത്തകനുമായ പാറപ്പുറത്ത് ഔസേപ്പച്ചന്റെ സത്യസന്ധതയാണ് ജാനകി മൂപ്പത്തിക്ക് നഷ്ടപ്പെട്ട സ്വപ്നം തിരികെ എത്തിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജാനകി മൂപ്പത്തിക്ക് ഒരു ഫോണ്‍ വിളി വന്നത്. വീട്ടിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കി നിമിഷങ്ങള്‍ക്കകം ഔസേപ്പച്ചന്‍ മൂപ്പത്തിയുടെ വീട്ടുമുറ്റത്തെത്തി. തന്റെ കീശയില്‍ നിന്നും ഒരു മാല പുറത്തെടുത്ത് ‘ഈ മാല ഓര്‍മ്മയുണ്ടോ?’ എന്ന് ഔസേപ്പച്ചന്‍ ചോദിച്ചപ്പോള്‍ ജാനകി മൂപ്പത്തി ഞെട്ടിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയായിരുന്നു അത്. 2018 മെയ് മാസത്തിലാണ് ജാനകി മൂപ്പത്തി തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. തൊഴിലുറപ്പില്‍ നിന്ന് ലഭിച്ച കൂലിയും പോത്തിനെ വിറ്റ പണവും ചേര്‍ത്ത് ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല വാങ്ങി. 57 വയസ്സായിരുന്ന അന്ന്, തന്റെ നാട്ടില്‍ ആര്‍ക്കും ഇല്ലാത്ത അത്രയും വലിയൊരു മാല സ്വന്തമാക്കണമെന്നത് അവരുടെ വലിയ ആഗ്രഹമായിരുന്നു. നീളമുള്ള മാലയുമണിഞ്ഞ് തൊഴിലുറപ്പ് പണിസ്ഥലത്ത് പോയ ജാനകിയെ എല്ലാവരും അസൂയയോടെ നോക്കി കണ്ടു. ഒരു മാസത്തോളം ജാനകി ആ മാലഅണിഞ്ഞു നടന്നു.എന്നാല്‍, ഒരു ദിവസം തൊഴിലുറപ്പിനിടെ ആരോ ‘മൂപ്പത്തി മാലയെവിടെ?’ എന്ന് ചോദിച്ചതോടെയാണ് മാല കാണാതായ വിവരം ജാനകി അറിയുന്നത്. എല്ലാവരും ചേര്‍ന്ന് തിരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല. ഒരുപാട് നേര്‍ച്ചകള്‍ നേര്‍ന്നിട്ടും ഫലമുണ്ടായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജാനകി മാലയുടെ കാര്യം ഏറെക്കുറെ മറന്നെങ്കിലും, ഇടയ്ക്കിടെ അതൊരു നീറുന്ന ഓര്‍മ്മയായി മനസ്സില്‍ അവശേഷിച്ചിരുന്നു.

കഴിഞ്ഞ ദിവസം സമീപവാസിയുടെ കൃഷിയിടത്തില്‍ അടയ്ക്കാ പെറുക്കുന്നതിനിടയിലാണ് ഔസേപ്പച്ചന്‍ പുല്ലുകള്‍ക്കിടയില്‍ എന്തോ തിളങ്ങുന്നത് കണ്ടത്. ആദ്യം അതൊരു ഗ്യാരണ്ടി മാലയാണെന്ന് കരുതി ഔസേപ്പച്ചന്‍ കാര്യമാക്കിയില്ല. എങ്കിലും, തോട്ടത്തില്‍ നിന്ന് പോരുമ്പോള്‍ കൗതുകത്തിനായി ആ മാല എടുത്തു കൊണ്ടുപോന്നു.പിന്നീട്, പറമ്പുടമയുമായി സംസാരിക്കുന്നതിനിടയില്‍ തനിക്ക് കിട്ടിയ മാല ഔസേപ്പച്ചന്‍ അയല്‍വാസിയെ കാണിച്ചു. മാല യഥാര്‍ത്ഥ സ്വര്‍ണ്ണമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയെങ്കിലും, വെറുതെ ഒന്ന് കഴുകി നോക്കാന്‍ അവര്‍ തീരുമാനിച്ചു. കഴുകിയപ്പോള്‍ മാലയുടെ യഥാര്‍ത്ഥ തിളക്കം പുറത്തുവന്നു. ഇത് കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോടൊപ്പം തൊഴിലുറപ്പില്‍ ഉണ്ടായിരുന്ന ജാനകി മൂപ്പത്തിയെ ഔസേപ്പച്ചന്‍ ഓര്‍മ്മിച്ചു. ഉടന്‍ തന്നെ ഭാര്യ നാന്‍സിയെ വിവരം അറിയിച്ച ശേഷം, ഔസേപ്പച്ചന്‍ മാലയുമായി ജാനകി മൂപ്പത്തിയുടെ വീട്ടിലെത്തുകയായിരുന്നു.നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചതിന്റെ അതിശയത്തിലും സന്തോഷത്തിലുമാണ് ജാനകി മൂപ്പത്തിയും ഭര്‍ത്താവ് കരിമ്പനും. ‘എല്ലാം ഒരു സ്വപ്നം പോലെ’ എന്നാണ് ഈ സംഭവത്തെക്കുറിച്ച് അവര്‍ക്ക് ഒറ്റവാക്കില്‍ പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *