Event More NewsFeature NewsNewsPoliticsPopular NewsRecent News

സുഗന്ധഗിരി ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം ഒക്ടോബർ 31 നുള്ളിൽ പണി പൂർത്തിയാക്കും

കൽപ്പറ്റ : വിദേശ അധിനിവേശത്തിനെതിരെ പട പൊരുതിയ ഗോത്ര വർഗക്കാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി സുഗന്ധഗിരിയിൽ നിർമ്മിക്കുന്ന മ്യൂസിയത്തിന്റെ നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു നിർദ്ദേശിച്ചു. ഈ വർഷം നവംബർ 15ന് ബിർസ മുണ്ടയുടെ 150ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മ്യൂസിയം പ്രവൃത്തി ഒക്ടോബറിൽ തന്നെ പൂർത്തിയാക്കണമെന്ന് തിങ്കളാഴ്ച കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു. മൂന്ന് സോണുകളായുള്ള നിർമാണ പ്രവൃത്തിയിൽ സോൺ രണ്ടും മൂന്നുമാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിടം ഫൗണ്ടേഷന്റെ 18 കോൺക്രീറ്റ് തൂണുകളിൽ 10 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായതായി പ്രവൃത്തി ഏറ്റെടുത്ത ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. ബാക്കി എട്ട് തൂണുകളുടെ നിർമ്മാണം, റിട്ടേയ്നിംഗ്വാൾ എന്നിവ ഈ മാസം 30നകം തീർക്കും. ഒക്ടോബർ 31 നകം തന്നെ മുഴുവൻ പണിയും പൂർത്തിയാക്കും. ജൂലൈയിൽ മഴ ശക്തിപ്പെട്ടാൽ നിർമാണം പ്രയാസകരമായിരിക്കുമെന്നും മഴ മാറി നിൽക്കുന്ന ഈ അവസരത്തിൽ തന്നെ കൂടുതൽ തൊഴിലാളികളെ എത്തിച്ച് പണി മുന്നോട്ടുകൊണ്ടുപോകണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ നിർദേശിച്ചു. തദ്ദേശീയരായ ഗോത്ര വിഭാഗ തൊഴിലാളികളെ നിർമാണ പ്രവൃത്തിയുടെ ഭാഗമാക്കണം. വൈത്തിരി സുഗന്ധഗിരിയിലെ 20 ഏക്കർ ഭൂമിയിലാണ് 16.66 കോടി രൂപ കേന്ദ്ര സർക്കാർ ധനസഹായത്തോടെ കോഴിക്കോട് ചേവായൂരിലെ പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർടാഡ്‌സ്) കീഴിൽ ഗോത്ര സ്വാതന്ത്ര്യ സമരസേനാനി മ്യൂസിയം നിർമിക്കുന്നത്. ഇതിൽ 7.19 കോടി രൂപ ഫണ്ട് ലഭ്യമായി. പട്ടികജാതി-വർഗ വികസന വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന 20 ഏക്കർ ഭൂമിയാണ് മ്യൂസിയത്തിനായി കിർടാഡ്‌സിന് കൈമാറിയത്. യോഗത്തിൽ സബ് കലക്ടർ മിസാൽ സാഗർ ഭരത്, കിർടാഡ്‌സ് ഡയറക്ടർ ഡോ. എസ് ബിന്ദു, കിർടാഡ്‌സ് ഉദ്യോഗസ്ഥർ, യുഎൽസിസിഎസ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *