Event More NewsFeature NewsNewsPoliticsPopular NewsRecent News

നെല്ല് സംഭരണം വേഗത്തിലാക്കാനും തടയണയിലെ വെള്ളം ഒഴുക്കിവിടാനും മന്ത്രിയുടെ നിർദേശം

കൽപ്പറ്റ: കാലവർഷം അതിശക്തമാകുന്നതിന് മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാനും നിർദേശിച്ച് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രിയുടെ നിർദേശങ്ങൾ. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനും കോടനാട് പ്ലാന്റേഷനിലെ തടയണയിലെ വെള്ളം ഒഴുക്കിവിടാനും മന്ത്രി നിർദേശിച്ചു. മുന്നൊരുക്കങ്ങൾ ഊർജിതമാക്കും ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ദുരിതാശ്വാസ ക്യാമ്പുകൾക്കായി 251 കേന്ദ്രങ്ങൾ കണ്ടെത്തി ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റാനും റോഡ് ഗതാഗത തടസ്സങ്ങൾ നീക്കാനും വൈദ്യുതി മുടക്കം, വന്യമൃഗ ശല്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനും മന്ത്രി നിർദേശം നൽകി. തദ്ദേശഭരണ സ്ഥാപന തലത്തിൽ ട്രീ കമ്മിറ്റി ചേർന്ന് അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാൻ മരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ സുരക്ഷ ഉറപ്പാക്കും സ്കൂൾ പ്രവേശനത്തിന് മുന്നോടിയായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് സ്കൂൾ ഫിറ്റ്നസ് ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. സ്കൂൾ പരിസരത്ത് ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാനും കുടിവെള്ള സ്രോതസ്സ്, ഭക്ഷണം എന്നിവയുടെ ഗുണമേന്മ പരിശോധന ഉറപ്പാക്കാനും ധാരണയായി. അക്കാദമിക് മികവ് വർധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഗോത്ര മേഖലയുടെ സമഗ്ര പുരോഗതിക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്നും എല്ലാ മാസവും പട്ടികവർഗ വികസന സമിതി യോഗം ചേരണമെന്നും ധാരണയായി. തോട്ടങ്ങളിലെ കാടുകൾ വെട്ടി മാറ്റും ജില്ലയിലെ വിവിധ എസ്റ്റേറ്റുകളിലെ അടിക്കാടുകൾ വെട്ടിമാറ്റാൻ നിർദേശം നൽകിയിട്ടും അത് പാലിക്കാത്ത വൈത്തിരി താലൂക്കിലെ എല്ലാ തോട്ടം ഉടമകൾക്കും വില്ലേജ് ഓഫീസർ മുഖേന നോട്ടീസ് നൽകി. കാട് മൂടികിടക്കുന്ന തോട്ടഭൂമി കണ്ടെത്തി സോണൽ ലാൻഡ് ബോർഡ് ചെയർമാന് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു. കോടനാട് തടയണ: അടിയന്തര നടപടി മേപ്പാടി ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ ഉൾപ്പെടുന്നതും തൃക്കൈപ്പറ്റ വില്ലേജിൽ കോടനാട് പ്ലാന്റേഷൻ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച തടയണയിലെ വെള്ളം കെട്ടിനിർത്താതെ ഒഴുക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കോടനാട് എസ്റ്റേറ്റ് മാനേജർക്ക് നിർദേശം നൽകി. നെല്ല് സംഭരണം വേഗത്തിലാക്കും ജില്ലയിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അടിയന്തരമായി പരിഹരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ ധാരണയായി. ഈർപ്പം കൂടുതലാണെന്ന് പറഞ്ഞ് കർഷകരിൽ നിന്ന് നെല്ല് സ്വീകരിക്കാത്ത പ്രവണതക്ക് പരിഹാരം കാണാനും വരും വർഷങ്ങളിൽ മഴക്ക് മുന്നോടിയായി കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർദേശിച്ചു. മഴയിൽ 110 ഹെക്ടറോളം നെല്ല് ജില്ലയിൽ നശിച്ചിരുന്നു. നെല്ല് സംഭരിക്കാൻ മില്ലുകൾ തയ്യാറായിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളിൽ തന്നെ നെല്ല് സംഭരണം ആരംഭിക്കുമെന്നും പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അറിയിച്ചു. സംസ്ഥാന വിഹിതം 5.32 രൂപയും കേന്ദ്ര വിഹിതം 23 രൂപയും ഉൾപ്പെടെ മൊത്തം 28.32 രൂപ താങ്ങുവിലയായി നെൽ കർഷകർക്ക് നേരിട്ട് നൽകുന്നുണ്ട്. ജനപ്രതിനിധികൾ, എ.ഡി.എം. കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ പ്ലാനിങ് ഓഫീസർ എം. പ്രസാദൻ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *